സംസ്ഥാനത്ത് 500 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി:മന്ത്രി കെ.കെ ശൈലജ
മാനന്തവാടി:സംസ്ഥാനത്തെ 500 പിഎച്ച്‌സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്നു ആരോഗ്യ-കുടുംബക്ഷേമ, സാമൂഹികനീതി മന്ത്രി കെ കെ ശൈലജ അറിയിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ മള്‍ട്ടി പര്‍പസ് ബ്ലോക്ക് നിര്‍മാണ പ്രവൃത്തി, ഊരുമിത്രം പദ്ധതി, പോഷകാഹാര പുനരധിവാസ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. നിലവില്‍ 170 പിഎച്ച്‌സികളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. 170 വീതം ഡോക്ടര്‍മാരുടെയും ലാബ് ടെക്‌നീഷ്യന്‍മാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. 80ഓളം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 340 സ്റ്റാഫ് നഴ്‌സ് തസ്തിക സൃഷ്ടിച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുക, ചികില്‍സാ ചെലവ് കുറയ്ക്കുക, ആശുപത്രികള്‍ ഹൈടെക് ആക്കുക എന്നീ ലക്ഷ്യങ്ങളോടെ വിഭാവനം ചെയ്ത ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സംസ്ഥാനത്ത് നാലായിരത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ജില്ലയില്‍ മാത്രം 127 പുതിയ തസ്തികകളാണ് ഉണ്ടാക്കിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 35 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. രണ്ടുവര്‍ഷത്തിനകം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ മാത്രം 26 ഡോക്ടര്‍മാരുടെ തസ്തികയുണ്ടാക്കി. മാനന്തവാടിയില്‍ 62 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തി. ജില്ലാ ആശുപത്രിയില്‍ ഒഫ്താല്‍മിക് യൂനിറ്റ് 40 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയായിവരികയാണ്. എസ്എന്‍സിയു യൂനിറ്റിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതിന്റെ പ്രവര്‍ത്തനവും നടന്നുവരുന്നു. വൃദ്ധസൗഹൃദ വാര്‍ഡ് നിര്‍മാണത്തിനായി 15 ലക്ഷം രൂപ വിനിയോഗിച്ചു. ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിനായി 25 ലക്ഷം രൂപ അനുവദിച്ചു. കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രി ഉപഹാരം നല്‍കി.
ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.ജിതേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭാ ശശി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ മണ്ഡലം സെക്രട്ടറി വി കെ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അത്യാധുനിക സംവിധാനങ്ങളുമായി ജില്ലാ ആശുപത്രിയില്‍ മള്‍ട്ടി പര്‍പസ് ബ്ലോക്ക്
മള്‍ട്ടി പര്‍പസ് ബ്ലോക്ക് യാഥാര്‍ഥ്യമാവുന്നതോടെ ജില്ലാ ആശുപത്രിയെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന ബ്ലോക്കില്‍ എട്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കും. 45 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ വിസ്തീര്‍ണം 10,880 ചതുരശ്രമീറ്ററാണ്. സ്റ്റോര്‍ റൂം, റേഡിയോളജി റൂം, വെയ്റ്റിങ് റൂം, ലിഫ്റ്റ്, പാര്‍ക്കിങ് ഏരിയ, കിച്ചന്‍, കാന്റീന്‍, വാഷ് റൂം, എക്‌സ്‌റേ റൂം, 292 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഡുകള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഓഫിസ്, ട്രോളി റാമ്പ്, കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമുറി, മഴവെള്ള സംഭരണി, സീവേജ് പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളാണ് സജ്ജീകരിക്കുക.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍