കുടിവെള്ളക്ഷാമത്തില്‍ ബുദ്ധിമുട്ടി ജില്ലാ ഹോമിയോ ആശുപത്രി;താല്‍ക്കാലിക പരിഹാരമായി 4000 ലിറ്റര്വെള്ളം ഓരോ ദിവസവും വാങ്ങാന്‍ തീരുമാനം
അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമായി. വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന ജലക്ഷാമത്തിന് പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് കുഴല്‍ക്കിണര്‍ നിര്മ്മിച്ചൂവെങ്കിലും മോട്ടോര്‍ വെക്കാന്‍ കാലതാമസം നേരിടുകയാണ്. കോണ്‍ട്രാക്ടര്‍ക്ക് ബില്‍മാറി ലഭിക്കാത്തതിനാലാണ് മോട്ടോര്‍ സ്ഥാപിക്കാന്‍ വൈകുന്നതെന്നാണ് സൂചന. രണ്ടുദിവസമായി തുള്ളിവെള്ളമില്ലാതെ കിടപ്പുരോഗികളടക്കം ബുദ്ധിമുട്ടിയ പശ്ചാത്തലത്തില്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും 4000 ലിറ്റര്‍ വെള്ളം പണംകൊടുത്ത് വാങ്ങിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍. വരും ദിവസങ്ങളിലും താല്‍ക്കാലിക പരിഹാരമായി ഇത് തുടരാനാണ് തീരുമാനമെന്നും അധികൃതര്‍.
ഇരുപത്തഞ്ചോളം രോഗികളെ കിടത്തിചികിത്സിപ്പിക്കാനുള്ള സൗകര്യമുള്ള ഹോമിയോ ജില്ലാശുപത്രിയില്‍ പത്തോളം രോഗികള്‍ ഇപ്പോള്‍ അഡ്മിറ്റുണ്ട്. ഇതുകൂടാതെ നിരവധി രോഗികള്‍ ഒപി വിഭാഗത്തില്‍ ചികിത്സതേടി വരുന്നുണ്ട്. ഡോക്ടര്‍മാരടക്കം പതിനഞ്ചോളം ജീവനക്കാരുമുണ്ട് ഇവിടെ. ഇവരെല്ലാംതന്നെ ജലക്ഷാമത്താല്‍ പൊറുതിമുട്ടുകയാണ്. രോഗകള്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നിര്‍വ്വഹിക്കാനാകാത്ത വിധത്തില്‍ ഇത്തരത്തിലുള്ള ഒരു ജില്ലാശുപത്രി അധപതിച്ചതായി രോഗികള്‍ പരാതിപ്പെട്ടു.
പത്ത് വര്‍ഷം മുമ്പ് സ്ഥാപിതമായ പ്രസ്തുത ആശുപത്രിയില്‍ നിലവില്‍ കിണറും, കുടിവെള്ള സംഭരണിയുമുണ്ടെങ്കിലും കിണറ്റില്‍ വെള്ളം വറ്റിയിരിക്കുകയും, കുടിവെള്ള സംഭരണി വൃത്തിഹീനമായിരിക്കുകയുമാണ്. കിണറ്റില്‍ പലപ്പോഴും വെള്ളമുണ്ടാകില്ലെന്നും ആശുപത്രി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതിയുടെ ഭാഗമാണിതെന്നും അധികൃതര്‍ പറയുന്നു. ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ നിരന്തരം സമ്മര്‍ദ്ധം ചെലുത്തിയതിന്റെ ഫലമായി കഴിഞ്ഞവര്‍ഷംതന്നെ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കരാറെടുത്ത വ്യക്തിക്ക് ഭൂഗര്‍ഭ ജിലവകുപ്പ് അനുമതി നിഷേധിച്ചതോടെ കുഴല്‍ക്കിണര്‍ നിര്‍മ്മാണം നീണ്ടുപോകുകയായിരുന്നു. പിന്നീട് വീണ്ടും കഴിഞ്ഞ മാര്‍ച്ചില്‍ മോട്ടോര്സ്ഥാപിക്കാനുള്ള തുകയടക്കം രണ്ടര ലക്ഷം ജില്ലാ പഞ്ചായത്ത് അനുവദിക്കുകയും കുഴല്‍ക്കിണര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ കരാറുകാരന് ബില്ല് മാറി ലഭിക്കാത്തതിനാല്‍ മോട്ടോര്‍ സ്ഥാപിക്കാന്‍ കഴിയാതെ വരികയും വീണ്ടും ഹോമിയോ ആശുപത്രി ജലക്ഷാമത്താല്‍ വലയുകയും ചെയ്യുകയാണ്.
സ്ഥിതി അതീവ ശോചനീയമായ പശ്ചാത്തലത്തില്‍ ജില്ലാ പഞ്ചായത്തിന്റെ എച്ച്.എം.സി ഫണ്ടുപയോഗിച്ച് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും നാലായിരം ലിറ്റര്‍ കുടിവെള്ളം ദിനംപ്രതി വാങ്ങാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. അതിന്റെ ഭാഗമായി ഇന്ന് വെള്ളം വാങ്ങുകയും ചെയ്തു. ഇത്തരത്തില്‍ വരുംദിനങ്ങളില്‍ ജലക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം കാണാനാണ് അധികൃതരുടെ നീക്കം. കൂടാതെ ജലസംഭരണി ഉടന്‍തന്നെ ശുചീകരിച്ച് വെള്ളം സംഭരിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും, കുഴല്‍ക്കിണറിന്റെ കരാറുകാരനോട് ജില്ലാ പഞ്ചായത്ത് അധികൃതര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ ഉടന്‍ സ്ഥാപിച്ച് കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കാണുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍