ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിലക്ക്; വകുപ്പുതല അന്വേഷണവും നടപടിയും വേണം: പി.കെ. ജയലക്ഷ്മി
പനമരം: ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വകുപ്പു മന്ത്രിമാര്‍ ഇടപെടണമെന്നും പട്ടികവര്‍ഗ്ഗ വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും പ്രത്യേകം സമഗ്രമായ വകുപ്പുതല അന്വേഷണം നടത്തണമെന്നും മുന്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പു മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. നീര് വാരം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരീക്ഷ നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും പി.കെ. ജയലക്ഷ്മി സന്ദര്‍ശിച്ചു. ഇത് ജാതീയ വിവേചനമായി തന്നെ കാണണമെന്നും നീര്‍വാരം സ്കൂളില്‍ മാത്രമല്ലാതെ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്കൂളുകളില്‍ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇതിനായി ഇത്തവണ പത്താം ക്ലാസ്സില്‍ എത്തിയ ശേഷം ഏതെങ്കിലും കുട്ടികളെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാതിരുന്നിട്ടുണ്ടോയെന്നും രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ ആരെങ്കിലും പരീക്ഷക്ക് ഹാജരാകാതിരുന്നിട്ടുണ്ടോയെന്നും ഹാജരാകാതിരുന്നിട്ടുണ്ടെങ്കില് കാരണം വ്യക്തമായി അന്വേഷിച്ച് സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. നീര്‍വാരം മാതൃകയില്‍ ഏതെങ്കിലും സ്കൂളിലോ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലോ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ നിഷേധം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. ജനപ്രതിനിധികളും കോണ്‍ഗ്രസ് മണ്ഡലം ,ബ്ലോക്ക് ഭാരവാഹികളും ജയലക്ഷ്മിയോടൊപ്പം കോളനിയിലെത്തിയിരുന്നു. പരീക്ഷ നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളും അവരുടെ മാതാ പിതാക്കളും മാനസികമായി തളര്‍ന്ന അവസ്ഥയിലാണന്ന് ബോധ്യപ്പെട്ടതായി ജയലക്ഷ്മി പറഞ്ഞു. രക്ഷിതാക്കള്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ഥലത്തെത്തി പരീക്ഷ എഴുതുന്നില്ലന്ന് മാതാപിതാക്കളെ നിര്‍ബന്ധിച്ച് ഒപ്പിട്ട് വാങ്ങുകയാണ് അധ്യാപകര്‍ ചെയ്തതെന്ന് അവര്‍ തന്നോട് പറഞ്ഞുവെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍