ചുരം ബൈപ്പാസ് റോഡ്; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡിന് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുകയെന്ന ലക്ഷ്യവുമായി തിരുവമ്പാടി എം.എല്‍ എ ജോര്‍ജ് എം.തോമസ്, കല്‍പ്പറ്റ എം.എല്‍ എ സി.കെ. ശശീന്ദ്രന് ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി.ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും സംഘം സ്ഥലപരിശോധന നടത്തി.ചിപ്പിലിത്തോടില്‍ നിന്ന് റോഡ് ആരംഭിക്കുന്നതിനായി നേരത്തെ തന്നെ പരിഗണനയിലുള്ള പ്രദേശമാണ് സംഘം പരിശോധിച്ചത്.ടണല്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കും. റോഡ് സാധ്യമാക്കുന്നതിനായി 12 ഹെക്ടര്‍ വനഭൂമി ആവശ്യമായി വന്നേക്കും. ഇതിനുള്ള അനുമതി ലഭിക്കേണ്ടത് കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ്. എന്നാല്‍ ടണല്‍ റോഡ് ആകുന്ന പക്ഷം ആവശ്യമാകുന്ന വനഭൂമിയുടെ അളവ് കുറയും. മുഖ്യമന്ത്രി വഴി കേന്ദ്ര സര്‍ക്കാരില്‍ ഇതിനു വേണ്ടി ശ്രമം നടത്തുമെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ പറഞ്ഞു. ചിപ്പിലിത്തോടില്‍ നിന്ന് വനാതിര്‍ത്തി വരെയുള്ള 4 കിലോമീറ്റര്‍ റോഡ് ജില്ലാ പഞ്ചായത്ത് പി.എം.ജി.എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്താന്‍ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള നിവേദനം പ്രസിഡണ്ട് ബാബു പറശ്ശേരി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. 1991 ല്‍ തുടങ്ങിയതാണ് ചുരം ബൈപ്പാസ് റോഡിനുള്ള പരിശ്രമം. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നേരത്തെ വിശദമായ സര്‍വെ നടത്തിയിരുന്നു. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കൂട്ടായ ശ്രമത്തിന് വീണ്ടും സാഹചര്യമൊരുങ്ങിയത് . വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നന്ദകുമാര്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.ഡി.ജോസഫ്, അന്നമ്മ മാത്യു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ഒതയോത്ത് അഷ്റഫ് , ലീലാമ്മ മംഗലത്ത് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍