കുംബാമ്മയ്ക്ക് ഒരു വോട്ട്..! അര്‍ഹിക്കുന്ന അംഗീകാരം കുംബാമ്മയ്ക്ക് ലഭിക്കട്ടെ
വെള്ളമുണ്ട:മാതൃഭുമിയുടെ ഷീ ന്യൂസ് അവാര്‍ഡിനായി പരിഗണിക്കുന്ന മംഗലശ്ശേരി മലയിലെ കുംബയെന്ന ആദിവാസി സ്ത്രീയെ കുറിച്ചാണിപ്പോള് സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. തളര്‍ന്ന കാലുകളെ അവഗണിച്ച് കൈകള്‍ കുത്തിനിരങ്ങി മണ്ണില്‍ പൊന്നുവിളയിക്കുന്ന ഈ വയോധികയെ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ മലയാളികള്‍ക്ക്, പ്രത്യേകിച്ച് വയനാട്ടുകാര്‍ക്ക് സഹായിക്കാന്‍ കഴിയും. വോട്ട് ചെയ്യാനുള്ള ലിങ്ക് ഇ വാര്‍ത്തയുടെ കൂടെ പോസ്റ്റ് ചെയ്യുന്നു.കുംബാമ്മയെ കുറിച്ച് ഓപ്പണ്‍ ന്യൂസര്‍ സഹയാത്രികന് സുഹൈല്‍ തയ്യാറാക്കിയ പോസ്റ്റ്.
കുംബമ്മയ്ക്ക് ഈ ലിങ്കില്‍ കയറി വോട്ട് നല്‍കുക:http://www.mathrubhumi.com/
ഒറ്റ ചിന്ത മാത്രമേ മനസ്സിലുള്ളൂ
മഴ കനക്കുന്നതിനു മുന്‍പ് എങ്ങനെയെങ്കിലും മംഗലശേരി മലയിലെത്തണം.കുംഭാമ്മയെ കാണണം.മാതൃഭൂമിയിലെ സുഹൃത്തു നവീന്‍ മോഹന്‍ പറഞ്ഞു തന്ന വിവരമനുസരിച്ചു ബാണാസുര മലനിരകള്‍ക്കിടയിലെവിടെയോ ആണ് മംഗലശേരി മല .
മംഗലശേരി മലയും കുംഭാമ്മയും,
എത്ര പെട്ടെന്നാണ് നമ്മുടെ ജീവിതത്തിലേക്ക് ആളുകള്‍ ഇടിച്ചു കയറി വരുന്നത്...
മാതൃഭുമിയുടെ ഷീ ന്യൂസ് അവാര്‍ഡിനായി തിരഞ്ഞെടുത്ത ആളുകളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് കാണുന്നത് .സഞ്ചാരി അംഗം എന്ന നിലയില്‍ എനിക്ക് പരിചയമുണ്ടായിരുന്ന സജിന അലിയും ആ പട്ടികയില്‍ ഉള്ളത് കൊണ്ട് ഓണ്‍ലൈന്‍ വോട്ട് രേഖപ്പെടുതാന്‍ മാതൃഭുമിയുടെ വെബ്സൈറ്റില്‍ കയറിയപ്പോഴാണ് കുംഭ എന്ന് പേരുള്ള ആദിവാസി സ്ത്രീയുടെ ചിത്രം കാണുന്നത്.ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തില്‍ പെട്ട അമ്മ,നന്നേ ചെറുപ്പത്തില്‍ തന്നെ കാലുകള്‍ രണ്ടും നഷ്ടപ്പെട്ടിട്ടും നിരങ്ങി നീങ്ങി മംഗലശേരി മലയുടെ തായ്വാരത്തു കാര്‍ഷിക വിപ്ലവം തീര്‍ത്ത ധീര വനിത.
പ്രൊഫൈല്‍ വീഡിയോ കണ്ടു അന്താളിച്ചു നില്‍ക്കുകയാണ്.ആലോചിക്കാന്‍ സമയമില്ല,പെട്ടെന്ന് തന്നെ മംഗലശേരി മലയിലെത്തണം. വെള്ളമുണ്ട കഴിഞ്ഞു മംഗലശേരി മല റൂട്ടിലൂടെ കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ മാതൃഭൂമി ലേഖകന്‍ പറഞ്ഞ സ്ഥലമെത്തി.വീട് കണ്ടു പിടിക്കാന്‍ പ്രയാസപ്പെടേണ്ടി വന്നില്ല,എല്ലാവര്ക്കും കുംഭാമ്മയെ അറിയാം
ഇരുപതിലേറെ ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കുറിച്യ കോളനി.മണ്‍കട്ട കൊണ്ട് കെട്ടി പൊക്കിയ ചുമരില്‍ ചാണകം പൂശിയ ഒരു വീട്ടിനു മുന്നിലെത്തി.കുംഭാമ്മയെ ടീവി യില്‍ കണ്ടിട്ട് കാണാന്‍ വന്നതാണ് എന്ന് പറഞ്ഞപ്പോള്‍ കോലായി പടിയില്‍ ഇരുന്ന 70 വയസ്സിനടുത് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വലിയ ആവേശത്തോടെ നിരങ്ങി നിരങ്ങി ഞങ്ങളുടെ മുന്നിലേക്ക് വന്നു.ആമുഖമൊന്നും വേണ്ടി വന്നില്ല,കുംഭാമ്മ കഥ പറയാന്‍ തുടങ്ങി
വളരെ ചെറുപ്പത്തില്‍ വീട്ടില്‍ ചെറിയ വഴക്ക് നടന്നപ്പോള്‍ കൊച്ചു കുംഭയുടെ കാലില്‍ അടി കൊണ്ടതാണ്.ഒരു കാല് പൂര്‍ണമായി തളര്‍ന്നു,മറു കാല് ചെറുതായി ചലിപ്പിക്കാം ആദിവാസി ആയതിനാല്‍ തന്നെ അന്ന് വിദഗ്ദ്ധ ചികിത്സ ഒന്നും ലഭിച്ചില്ല.പച്ച മരുന്ന് ചികിത്സയായിരുന്നു.കുറെ കാലം കഴിഞ്ഞപ്പോള്‍ ചികിത്സ നിന്നു,കാലുകള്‍ ഇന്നത്തെ അവസ്ഥയിലും ആയി.
പക്ഷെ തന്റെ വൈകല്യവും പേറി ഒരിടത്തു ചടഞ്ഞിരിക്കാന്‍ കുംഭാമ്മ തയ്യാറായിരുന്നില്ല.പാരമ്പര്യമായി കിട്ടിയ കൃഷി ഭൂമിയില്‍ നിരങ്ങി കൊണ്ട് അവര്‍ കൃഷിയിറക്കാന്‍ തുടങ്ങി.തെരുവകാട് നിറഞ്ഞ മംഗലശേരി മലയുടെ തായ്വാരം കാര്‍ഷിക സമൃദ്ധി പൂത്തു നില്ക്കുന്ന കൃഷിയിടമായി മാറി.
കുംഭാമ്മ ഏറെ കുറെ എല്ലാ പണികളും ചെയ്ത് പോന്നു.മുളച്ചീള് കൊണ്ട് അവര്‍ പായയും കസേരയും ഉണ്ടാക്കി,ചളിയിലിറങ്ങി നെല്ല് കൊയ്തു,ബാക്കി സ്ഥലങ്ങളില്‍ ചേനയും ചേമ്പും ചോളവുമൊക്കെയായി പലതരം പച്ചക്കറികളും.താന്‍ കൃഷി ചെയ്ത പച്ചക്കറികള്‍ കടയില്‍ വില്‍ക്കാതെ അവര്‍ കോളനിയിലെ ആളുകള്‍ക്ക് സൗജന്യമായി നല്കി.
ചളിയിലൂടെ പിന്നിലോട്ട് നിരങ്ങി വരാന്‍ പറ്റാത്തത് കൊണ്ട് ഞാറു നടാന്‍ മാത്രം ഇത് വരെ ഇറങ്ങിയില്ല,ജീവിതത്തില്‍ തനിക്കു പറ്റില്ല എന്ന് ചിന്തിക്കുന്ന ഏക പണിയും ഞാറു നടല്‍ തന്നെ. .
'കോണീലൂടെ മച്ചിലൊക്കെ കേറും,പിന്നെ ഞാളെ നാടന്‍ പാട്ടും പാടും '
.മകന്റെ ഭാര്യയുടെ ശബ്ദമാണ്.
കുംഭാമ്മ കഥ പറഞ്ഞു തീര്‍ന്നില്ല,പാട്ട് അവസാനം പാടിത്തരാം എന്ന ഉറപ്പിന്മേല് കഥ തുടര്‍ന്നു .
വീട്ടില്‍ കുംഭാമ്മയുടെ കൂട്ടുകാരായി ഇരുപതോളം കോഴികളും കുറെ പൂച്ചകളും ഉണ്ട്.കോഴികളെ തിരഞ്ഞു എന്റെ കണ്ണു പോയപ്പോള്‍ കുംഭാമ്മ ഉറക്കെ ബ ബ ബ എന്ന് മാടി വിളിച്ചു. നിമിഷ നേരം കൊണ്ട് വീട്ട് മുറ്റത്തു നിറയെ കോഴികള്‍.ചാണക തറയിലിരുന്ന് കോഴികള്‍ക്ക് ഗോതമ്പു മണികള്‍ ഇട്ട് കൊടുക്കുന്ന കുംഭാമ്മക്ക് കാവലായി അഞ്ചോളം പൂച്ചകളും എത്തി.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാന്‍സറിന്റെ രൂപത്തില്‍ മറ്റൊരു ദുരന്തം കുംഭാമ്മയെ തേടിയെത്തിയത്.കാന്‍സര്‍ ബാധിച്ച മാറിടം മുറിച്ചു കളഞ്ഞപ്പോള്‍ തുടയില്‍ നിന്ന് കുറച്ചു മാംസമെടുത്തു സ്തനത്തില്‍ വെക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കുംഭാമ്മ തടഞ്ഞു.തുടയിലെ ഇറച്ചി പോയാല്‍ പിന്നെ നിരങ്ങി നീങ്ങാന്‍ പറ്റില്ല എന്നാണ് കുംഭാമ്മ ഡോക്ടറോട് കാരണം പറഞ്ഞത്.
ശസ്ത്രക്രിയ കഴിഞ്ഞു മണ്ണിലേക്കിറങ്ങരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും കുംഭാമ്മ വീണ്ടും തൂമ്പയുമെടുത്തു മണ്ണിലേക്കിറങ്ങി.മണ്ണിന്റെ മണമില്ലാത്ത കുംഭാമ്മക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയില്ലല്ലോ ...
മാതൃഭൂമി ഷീ ന്യൂസ് അവാര്‍ഡിനെ പറ്റി ചോദിച്ചപ്പോള്‍ അതൊന്നും എനിക്കറീല്ലേ എന്ന നിഷ്കളങ്കമായ മറുപടി.കുംഭാമ്മക്ക് അവാര്‍ഡ് എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളമുണ്ട കൃഷി ഓഫീസറായ മമ്മൂട്ടി സാര്‍ കൊടുത്ത 2000 രൂപ മാത്രമാണ്.
കേരളത്തിലെ പ്രമുഖരായ 20 വനിതകളില്‍ താനുമുണ്ട് എന്നൊക്കെ കുംഭാമ്മ അറിയുന്നത് ഇന്ന് ഞാന്‍ പറഞ്ഞപ്പോഴാണ്.മാതൃഭൂമി സൈറ്റില്‍ കൊടുത്ത പ്രൊഫൈല്‍ വീഡിയോ കണ്ടപ്പോള്‍ വലിയ സന്തോഷം,ഇതൊക്കെ ഒരു മാസം മുന്‍പ് ഓരു പിടിച്ചോണ്ട് പോയതാണല്ലോ എന്ന മറുപടിയും ....
കുംഭാമ്മ ഒരു വഴികാട്ടിയാണ്.ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ തോറ്റൊടുന്നവര് കണ്ടു പഠിക്കണം ഈ ആദിവാസി സ്ത്രീയുടെ ജീവിതം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍