വ്യാജ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ പണപ്പിരിവ് : മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍
വ്യാജ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രസീതി നല്കി ജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ മുഖ്യ പ്രതിയെ കമ്പളക്കാട് പോലീസ് അറസ്ററ് ചെയ്തു. കൊല്ലം വടക്കെവിള അയത്തില്‍ റുമൈസ് മന്‍സില്‍ ഷൗക്കത്ത് (43) നെയാണ് കല്‍പ്പറ്റയില്‍വെച്ച് ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. ഇയ്യാള് ഹാന്‍സ് കടത്തിയതുമായി ബന്ധപ്പെട്ട് തിരുനെല്ലി സ്റ്റേഷനില്‍ നിലവിലുള്ള കേസിലെ വാറണ്ട് പ്രതികൂടിയാണ്. വ്യാജ രസീതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒളവണ്ണ പൊക്കുന്ന് അറുപുറത്ത് അബ്ദുള്‍ ജബ്ബാര്‍ (48), അമ്പലവയല്‍ ചോയിയത്ത് വീട്ടില്‍ സി.എച്ച്. സലീം (20) എന്നിവര്‍ മുമ്പ്തന്നെ അറസ്റ്റിലായിരുന്നു.കമ്പളക്കാട് ചിത്രമൂലയില്‍ കനവ് ചാരിറ്റബിള്‍ സൊസെറ്റി കാഞ്ഞാവെളി മാനന്തവാടി എന്ന വിലാസത്തിലുള്ള 50 രൂപയുടെയും, 20 രൂപയുടെയും രസീതുകള്‍ നല്കി പണപ്പിരിവ് നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആദ്യം ജബ്ബാറാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 48 വ്യാജ നോട്ടീസുകളും, മൂന്ന് രസീത് ബുക്കുകളും, 2100 രൂപയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം മുന്നേയാണ് സലീം പിടിയിലായത്. ഇയ്യാളുടെ പക്കല്‍ നിന്ന് 18 വ്യാജ രസീത് ബുക്കുകളും 1500 രൂപയും പോലീസ് പിടിച്ചെടുത്തു.
ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍, കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപ്പെട്ട് ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍, മാനസീക രോഗികള്‍ എന്നിവരെ സഹായിക്കാനാണ് എന്ന് പറഞ്ഞാണ് സംഘം പണപ്പിരിവ് നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ മാനന്തവാടിയില്‍ കനവ് എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇല്ലെന്ന് വ്യക്തമായിരുന്നു. റിമാന്‍ഡിലായ അബ്ദുള്‍ ജബ്ബാറിനെ ചോദ്യം ചെയ്തപ്പോഴാണ് സലീമിന്റെയും, ഷൗക്കത്തിന്റെയും പങ്ക് വ്യക്തമായത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായി ഷൗക്കത്തിനെ അന്വേഷിച്ച് പോലീസ് സംഘം കൊല്ലത്ത് പോയിരുന്നൂവെങ്കിലും ഇയ്യാള് കടന്നുകളയുടകയായിരുന്നു. തുടര്‍ന്ന് തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് ഇയ്യാളെ കല്‍പ്പറ്റയില്‍ എത്തിക്കുകയായിരുന്നു. കല്‍പ്പറ്റയില്‍ സ്വകാര്യ ലോഡിജില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് പോലീസ് ഷൗക്കത്തിനെ പിടികൂടിയത്. ഇയ്യാളുടെ പക്കല്‍ നിന്നും നോട്ടീസും, രസീത് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഹാന്‍സ് കടത്തിയതുമായി ബന്ധപ്പെട്ട് ഇയ്യാള്‍ക്കെതിരെ തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുള്ളതായും പോലീസ് വ്യക്തമാക്കി.
കമ്പളക്കാട് എസ്.ഐ. അജേഷ്, അഡി.എസ്ഐ ഹരിലാല്‍ ജി.നായര്‍, എസ്.പി.ഒ. കെ.എന്‍. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് രാവിലെ കല്‍പ്പറ്റയില്‍ നിന്നും പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍