കല്‍പ്പറ്റയില്‍ ഓട്ടോ ഡ്രൈവര്‍മാരില്‍ ചിലര്‍ സദാചാര പോലീസിംഗ് നടത്തിയതായി പരാതി; പോലീസ് കേസെടുത്തു; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി
കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്മക്കളെയും രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘത്തിനെതിരെ മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബു കല്‍പ്പറ്റ പോലീസില്‍ പരാതി നല്കി. പരാതിയുടെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഫെബ്രുവരി 28 ന് രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക് പോകാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തവീര തിയേറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുമ്പോഴാണ് റോഡിന്റെ എതിര് ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരില്‍ ചിലര്‍ സമീപത്തെത്തി ചോദ്യം ചെയ്തതെന്നാണ് സുരേഷ് ബാബു പരാതിയില്‍ പറയുന്നത്.
ഡിഗ്രിക്കും ഏഴാം കഌസിലും പഠിക്കുന്ന പെണ്മക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് സുരേഷ് ബാബു പറയുന്നു. ചെറുപ്പക്കാരികളായ കുട്ടികളോടൊത്ത് എന്താടാ ഇവിടെ ഇരുക്കുന്നതെന്നു ചോദിച്ചായിരുന്നു ഓട്ടോഡ്രൈവര്‍മാര്‍ എത്തിയത്. മക്കളാണെന്ന് പറഞ്ഞിട്ടും അതിനുള്ള തെളിവും ഏഴോളം വരുന്ന ഓട്ടോഡ്രൈവര്‍മാരുടെ സംഘം ആവശ്യപ്പെട്ടതായും തുടര്‍ന്ന് സുരേഷ് ബാബുവിനെ തോളില്‍ പിടിച്ചു തള്ളുകയും ചെയ്തതായി പരാതിയുണ്ട്. ഇതുകണ്ട് മക്കള്‍ നിലവിളിച്ചിട്ടും ഓട്ടോഡ്രൈവര്‍മാര്‍ പിന്മാറാന് തയ്യാറായില്ലെന്നും സുരേഷ് പരാതിയില്‍ വ്യക്തമാക്കുന്നു.
മക്കള്‍ നിലവിളിച്ചപ്പോള്‍ അവരെ പിടിച്ചു തള്ളിയിട്ട് സുരേഷ് ബാബുവിന്റെ ബാഗ് പിടിച്ചു വലിച്ചു. ഏതാടാ കുട്ടികള്‍, എന്താടാ പരിപാടി, എങ്ങോട്ടാണ് ഇവരെ കൊണ്ടു പോകുന്നത് എന്ന് ആക്രോശിച്ചായിരുന്നു പിന്നീട് ഡ്രൈവര്‍മാരുടെ പ്രകടനമെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് ഏറെ നേരം കല്‍പ്പറ്റ പോലീസുമായി സുരേഷ് ബാബു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പി്ന്നീീട് വനിതാ സെല്ലിലേക്കും നിര്‍ഭയയിലേക്കും വിളിച്ചറിയിച്ച് ബസ് വന്നശേഷം മൂവരും യാത്ര തുടരുകയായിരുന്നു.
ബെംഗളൂരുവില്‍നിന്നും തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് സുരേഷ് ബാബു പോലീസില്‍ പരാതി നല്‍കിയത്. ഓട്ടോ ്രൈഡവര്മാരുടെ പെരുമാറ്റം തനിക്കും മക്കള്‍ക്കും മാനഹാനിയുണ്ടാക്കിയതായും തന്നെയും മക്കളെയും ദേഹോപദ്രവം ഏല്പിച്ചവരെ ശിക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് സുരേഷ് ബാബു പോലീസില്‍ നല്കിയ പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതായും പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍ബി കൃഷ്ണ ഐപിഎസ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍