ജീവകാരുണ്യത്തിന്റെ നേര്‍ക്കാഴ്ചയായ ഉദയ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ച സമാപനം
ഫൈനലില്‍ തമ്പ്രാന് ബോയ്സ് നിലമ്പൂരും, ബ്രസീല്‍ ചേന്ദമംഗലൂരും ഏറ്റുമുട്ടും; ജൂനിയര്‍ ഫൈനലില്‍ മഹാത്മ പഞ്ചാരക്കൊല്ലി സോക്കര്‍ ബോയ്സ് കമ്മനയുമായി മാറ്റുരയ്ക്കും
വയനാട് വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടക്കുന്ന ഉദയാ ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ സമാപനം. അവസാന അങ്കത്തില്‍ താന്നിക്കല്‍ പ്രണവം വായനശാല സ്പോണ്സര് ചെയ്യുന്ന തമ്പ്രാന് ബോയ്സ് നിലമ്പൂരും, ഉദയാ വായനശാല സ്പോണ്സര് ചെയ്യുന്ന ബ്രസീല്‍ ചേന്ദമംഗലൂരും തമ്മിലാണ് കൊമ്പുകോര്‍ക്കുക. സീനിയേഴ്സിന്റെ മത്സരത്തിന് മുമ്പായി ജൂനിയേഴ്സിന്റെ ഫൈനലും നടക്കും. ജീവകാരുണ്യം ലക്ഷ്യമാക്കി നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍സിന്റെ ഇടവേളയില്വെച്ച് നൂറ് കണക്കിന് വ്യക്തികള്‍ക്ക് ആശ്വാസമാകുന്ന ലക്ഷകണക്കിന് രൂപയുടെ കാരുണ്യ ഫണ്ടുകള്‍ വിതരണം ചെയ്യും.
വള്ളിയൂര്‍ക്കാവ് മൈതാനത്ത് കായികപ്രേമികളുടെ സായാഹ്നങ്ങളെ ഫുട്ബോള്‍ ലഹരിയില്‍ ആറാടിപ്പിച്ച കാല്പന്ത് ഉത്സവത്തിന്റെ അവസാന അങ്കം നാളെ. ഇത്തവണത്തെ ഫൈനലില്‍ അയല്‍വാസികള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. താന്നിക്കല്‍ പ്രണവം വായനശാല സ്പോണ്സര് ചെയ്യുന്ന തമ്പ്രാന് ബോയ്സ് നിലമ്പൂരും, കൊയിലേരി ഉദയാ വായനശാല സ്പോണ്സര് ചെയ്യുന്ന ബ്രസീല്‍ ചേന്ദമംഗലൂരും തമ്മിലാണ് നാളെ കൊമ്പുകോര്‍ക്കുന്നത്. ഇരുടീമുകളും ആറോളം വിദേശ താരങ്ങളെ മൈതാനത്തിറക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാളെ വൈകുന്നേരം അഞ്ചരയോടെ ആരംഭിക്കുന്ന ഫൈനല്‍ കായികപ്രേമികള്‍ക്ക് മികച്ച വിരുന്നാകാന്‍ സാധ്യതയുണ്ട്. ഏട്ടന്മാരുടെ ഫൈനല്‍സിനു മുന്നോടിയായി അനിയന്മാരുടെ ഫൈനലും നാളെ നടക്കും. നാല് മണിക്ക് നടക്കുന്ന ജൂനിയര്‍ ഉദയ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ മഹാത്മ പഞ്ചാരക്കൊല്ലി സോക്കര്‍ ബോയ്സ് കമ്മനയുമായി മാറ്റുരയ്ക്കും.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരിക്കുന്നതിനായി കൊയിലേരി ഉദയാ വായനശാല വര്‍ഷങ്ങളായി നടത്തിവരുന്ന ഉദയാ പുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ ജില്ലയുടെ മുക്കിലും മൂലയിലും നിന്ന് ആയിരക്കണക്കിന് ജനം ഒഴുകിയെത്തുന്നുണ്ട്. ടിക്കറ്റോ പാസോ ഇല്ലാതെ ജില്ലയില്‍ നടത്തുന്ന ഏറ്റവും വലിയ ഫുട്ബോള്‍ മേളയായ ഉദയാ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ വിജയവും ഇത്തരക്കാരാണ്. കളി കാണാനെത്തുന്നവര്‍ അറിഞ്ഞു നല്കുന്ന സംഭാവന കൊണ്ടാണ് സംഘാടകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലാ ആസ്പത്രി ഡയാലിസിസ് യൂണിറ്റ് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കാനുള്ള പണം സ്വരൂപിക്കുക എന്ന ലക്ഷ്യമാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിനുള്ളത്. സഹായവുമായി നിരവധി പേര് ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്.
കുവൈറ്റ്മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്റെ കൈത്താങ്ങ് സംഘാടകര്‍ക്ക് ആശ്വാസമായി. നിരവധി ഡയാലിസിസ് രോഗികള്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയിലേക്കും ജീവകാരുണ്യത്തിനുമായി ഒരു ലക്ഷം രൂപയുടെ സഹായമാണ് ഇവര്‍ വാഗ്ദാനം ചെയ്തത് . കുവൈറ്റ്മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡണ്ട് അലക്സ് ജോര്‍ജാണ് കഴിഞ്ഞ ദിവസം വള്ളിയൂര്‍ക്കാവ് മൈതാനത്തു വച്ച് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കുവൈറ്റില്‍ ജോലിചെയ്യുന്ന മലയാളി സുഹൃത്തുക്കളാണ് ഉദയയ്ക്കു വേണ്ടി പണം സ്വരൂപിക്കുന്നത്.
ഉദയയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളി വ്യവസായികളും സാന്ത്വനാമാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷംമുതല്‍ ജില്ലാ ആസ്പത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ അധികമായി ഒരു ഷിഫ്റ്റ് കൂടി പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചത് കര്‍ണാടകയിലെ പ്രമുഖ വ്യവസായിയായ റിഷി ഗ്രൂപ്പ് ചെയര്മാന് വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ് എന്ന വ്യക്തിയുടെ കാരുണ്യത്താലാണ്. മാനന്തവാടി താന്നിക്കല്‍ സ്വദേശിയായ ഇദ്ദേഹം മികച്ച ജീവകാരുണ്യ പ്രവര്ത്തകന് കൂടിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഉദയ ഫുട്ബോളിന്റെ ്രൈപസ് മണി ഉള്‍പ്പടെയുളള മുഖ്യ സ്പോണ്‍സറും ഇദ്ദേഹമാണ്. ഈ വര്‍ഷവും ജില്ലാ ആസ്പത്രിയിലെ നിര്‍ധന രോഗികളുടെ ഡയാലിസിസിന് അദ്ദേഹം സംഭാവന നല്‍കാമെന്ന് ഏറ്റിട്ടുണ്ട്.
ഡയാലിസിസ് യൂണിറ്റിന്റെ ബാക്കിയുളള ഷിഫ്റ്റ് വര്‍ധിപ്പിച്ച് 24 മണിക്കൂറും ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായവുമായെത്തിയ മറ്റൊരു വ്യവസായി മാനന്തവാടി അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്മാന് ജോയി അറക്കലും കുടുബാംഗങ്ങളുമാണ്. ഇതു വഴി ഒരു ദിവസം 21 വൃക്കരോഗികള്‍ക്ക് ഡയാലിസിസിന്റെ സേവനം ലഭ്യമാകും. ഇതിനുളള തുക മാര്‍ച്ച് നാലിന് ഉദയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ദിവസം മൈതാനത്ത് വച്ച് ജില്ലാ ആസ്പത്രി അധികൃതര്‍ക്ക് കൈമാറും. കൂടാതെ അനാഥലയങ്ങള്‍ക്കും, കിടപ്പുരോഗികള്‍ക്കും അന്നവും മരുന്നും നല്കുന്ന പദ്ധതിയുടെ സഹായവും നല്‍കും.
ഉദയാ ഫുട്ബോള്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ വ്യാഴം,വെള്ളി ദിവസങ്ങളിലായി നടത്തും. മാര്‍ച്ച് നാലിനാണ് ഫൈനല്‍ മത്സരം. മാര്‍ച്ച് മൂന്നിന് രാവിലെ പത്തു മുതല്‍ വള്ളിയൂര്‍ക്കാവ് മൈതാനത്ത് പയ്യമ്പള്ളി, ആലാറ്റില്‍ ആയുര്‍വേദ ഡിസ്പെന്‍സറികളുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നടത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍