ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും
കല്‍പ്പറ്റ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. കുപ്പാടി, ഓടപ്പള്ളം, പ്ലാക്കാട് വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് (52) അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട്-2 ജഡ്ജ് എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്.
2021 ആഗസ്റ്റ് 24-നായിരുന്നു സംഭവം. ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധത്താല്‍ കുപ്പാടി, ഓടപ്പള്ളത്തുള്ള വീട്ടിലെ അടുക്കളയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന് ഭാര്യ ഷിനി(45)യുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തിയത്. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിറ്റേ ദിവസം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്നത്തെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.പി. ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐമാരായ ഉദയകുമാര്‍, ജമീല എന്നിവരും സഹായത്തിനുണ്ടായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആര്. സന്തോഷ് കുമാര്‍ ഹാജരായി. എസ്.സി.പി.ഒ. നൂര്‍ മുഹമ്മദ്, സി.പി.ഒ. അനൂപ് പി. ഗുപ്ത എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍