സുഗന്ധഗിരി മരം മുറി: ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള വനപാലകര്‍ക്ക് സസ്പെന്ഷന്
കല്‍പ്പറ്റ: സൗത്ത് വയനാട് ഡിവിഷനിലെ കല്‍പ്പറ്റ റെയിഞ്ചിലെ സുഗന്ധഗിരി നിക്ഷിപ്ത വനഭൂമിയില്‍ നിന്നും അനധികൃതമായി മരങ്ങള്‍ മുറിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡി എഫ് ഒ എ.ഷജ്നയെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. ഡി എഫ് ഒ എന്ന നിലയില്‍ മരം മുറി തടയുന്നതില്‍ ഷജ്ന അനാസ്ഥയും കൃത്യവിലോപവും കാണിച്ചതായി
വനം വകുപ്പിലെ വിജിലന്‍സ് വിഭാഗം പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ഫ്ളയിങ് സ്ക്വാഡ് കല്‍പ്പറ്റ റേയിഞ്ചിന്റെ ഭാഗത്ത് നിന്നും ഫീല്‍ഡ് പരിശോധനയിലും രഹസ്യ വിവര ശേഖരണത്തിലും വന്ന ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ഫ്ലയിങ് സ്ക്വാഡ് കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജീവന് എം, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ബീരാന്‍കുട്ടി എന്നിവരെയും അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍പ് കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ കെ. നീതുവിനെ ഉള്‍പ്പെടെ 5 വനപാലകരെ സസ്പെന്റ് ചെയ്തിരുന്നു.
സുഗന്ധഗിരി കാര്‍ഡമം പ്രോജക്ടിനായി കൈമാറിയ നിക്ഷിപ്ത വനഭൂമിയിലെ താമസക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിന്ന ഇരുപതോളം മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് നല്കിയ അനുമതിയുടെ മറവില്‍ 107-ഓളം മരങ്ങള്‍ അനധികൃതമായി മുറിച്ചു മാറ്റിയതായ സംഭവത്തിലാണ് നടപടി. വനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മേല്‍ മരം മുറി തടയുന്നതില്‍ അനാസ്ഥയും കൃത്യവിലോപവും ഉണ്ടായതായി വ്യക്തമായിരുന്നു.
ആവശ്യമായ ഫീല്‍ഡ് പരിശോധന ഉണ്ടാകാതിരുന്നതും ജാഗ്രതയോടെ പ്രവര്‍ത്തിക്കാതിരുന്നതും, അനധികൃതമായി മുറിച്ച മുഴുവന്‍ കറ്റികളും യഥാസമയം
കണ്ടെത്താന്‍ സാധിക്കാതിരുന്നതും
വനപാലകര്‍ക്ക് വിനയായി.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ പൂര്‍ണ്ണ അധിക ചുമതല നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയ കെ ജെ മാര്ട്ടിന് ലോവല്‍ ന് നല്‍കിയിട്ടുണ്ട്.
ഫ്ലയിങ് സ്ക്വാഡ് കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പൂര്‍ണ അധിക ചുമതല താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ വിമലിന് നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍