വയനാട്ടില്‍ വോട്ട് ചോദിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ല: പി.സി. ജോര്‍ജ്ജ്.
കല്‍പ്പറ്റ: പശ്ചിമ ഘട്ട സംരക്ഷണത്തിനു നിയമം കൊണ്ടുവരുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കുന്ന രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വയനാട് മണ്ഡലത്തില്‍ വോട്ട് ചോദിക്കാന്‍ അര്‍ഹതയില്ലെന്ന് ബിജെപി നേതാവും കേരള നിയമസഭ മുന്‍ ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്ജ്. പശ്ചിമഘട്ട സംരക്ഷണ നിയമ വ്യവസ്ഥകള്‍ വയനാടു ഉള്‍പ്പെടെ മലയോര മേഖലകളില്‍ ജനങ്ങളെ കുടിയൊഴിയാന്‍ നിര്‍ബന്ധിതമാക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നിരിക്കേ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതും വോട്ട് ചോദിക്കുന്നതും വിചിത്രവും അദ്ഭുതപ്പെടുത്തുന്നതുമാണ്.
പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും മറ്റും ചേര്‍ന്നു പുറത്തിറക്കിയതാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. പരിസ്ഥിതി സംരക്ഷണ അഥോറിറ്റി രൂപീകരിക്കുമെന്നു പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടാകുന്ന പ്രദേശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഉന്നതതല കമ്മിറ്റി, 2015-20 കാലയളവില്‍ കുറഞ്ഞ 'ഫോറസ്റ്റ് കവര്‍' വര്‍ധിപ്പിക്കുന്നതിനു നടപടി തുടങ്ങിയവയും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്. ഇതെല്ലാം മലയോര മേഖലകളില്‍ ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നു വ്യക്തമാണ്. അന്താരാഷ്ട്ര കാര്‍ബന്‍ ക്രഡിറ്റ് ഫണ്ട് ലക്ഷ്യമിടുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പരിസ്ഥിതി വിഷയങ്ങള്‍. പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണം മറയാക്കി പതിറ്റാണ്ടുകള്‍ മുമ്പ് നടപ്പാക്കാന്‍ ശ്രമിച്ച പരിപാടികള്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളതുകൊണ്ടുമാത്രമാണ് പ്രാവര്‍ത്തികമാകാതിരുന്നത്. കോണ്‍ഗ്രസ് ഇക്കുറിയും അധികാരത്തില്‍ എത്തില്ല എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയും സിപിഐ നേതാവ് ആനി രാജയും മത്സരിക്കുന്നതില്‍ വലിയ പൊരുത്തക്കേടുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കെട്ടിപ്പിടിച്ചാണ് നടക്കുന്നത്. കേരളത്തില്‍ പോരടിക്കുന്ന ഇക്കൂട്ടര്‍ ജനങ്ങളെ പരിഹസിക്കുകയാണ്. വയനാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വിജയിച്ചുകഴിഞ്ഞതായും പി.സി. ജോര്‍ജ് പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് ജി. വാര്യര്‍, ന്യൂനപക്ഷ മോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ് സാബു സെബാസ്റ്റ്യന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍