അഴിമതിയില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായി മോദിയുമായി സന്ധി ചെയ്തു: രേവന്ത് റെഡ്ഢി
കല്‍പ്പറ്റ: തന്റെയും കുടുംബത്തിന്റെയും അഴിമതിയില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായി വിജയന് മോദിയുമായി സന്ധി ചെയ്തിരിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു. കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പലക്കോട്ടയില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ മകള്‍ പോലും അഴിമതിയില്‍ പങ്കാളിയാകുന്നതാണ് നമ്മള് കാണുന്നത്. പിണറായിയും കുടുംബവും സ്വര്‍ണ്ണക്കടത്ത് കേസില്‍ വരെ പങ്കാളികളാണ്. എന്നാല്‍ ഇ.ഡിയും ആദായ നികുതി വകുപ്പും പിണറായിയെ തൊടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പിണറായിയുടെ സ്ഥാനാര്‍ഥി ആനി രാജയാണോ അതോ സുരേന്ദ്രനാണോയെന്നും ചോദിച്ച രേവന്ത് റെഡ്ഢി സ്വന്തം അണികളെ വഞ്ചിക്കുന്ന പിണറായിയെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും പരിഹസിച്ചു. മണിപ്പൂരില്‍ ക്രിസ്ത്യന്‍ വിഭാഗം ആക്രമിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി അവര്‍ക്കൊപ്പം നിന്നില്ല. മണിപ്പൂരിനെ ചേര്‍ത്ത് പിടിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് ചെയര്മാന് പി.സി അബ്ദുല്ല അധ്യക്ഷനായി. ടി. സിദ്ദീഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് പി.പി ആലി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സലിം മേമന, കല്‍പ്പറ്റ നഗരസഭ ചെയര്മാന് ടി.ജെ ഐസക്ക്, ഗോകുല്‍ദാസ് കോട്ടയില്‍, കെ. പോള്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.പി തങ്കച്ചന്, മുഹമ്മദലി കോട്ടത്തറ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍