800 രൂപയും ചെലവും തരൂ, കെഎസ്ആര്‍ടിസി ഞങ്ങളോടിക്കാം; മാനന്തവാടിക്കാരന്റെ എഫ്.ബി കുറിപ്പ് വൈറലാകുന്നു
മാനന്തവാടി: ദിനംപ്രതി വിവാദങ്ങളുടെ കുത്തൊഴുക്കില്പെട്ടുഴറുന്ന കെ എസ് ആര് ടി സിയെ രക്ഷിക്കാന്‍ പ്രവാസിയായ മാനന്തവാടി സ്വദേശിസേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ് ടാഗോടുകൂടി ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.ദിവസക്കൂലിയായി 800 രൂപയും ചിലവും തന്നാല്‍ വണ്ടി ഞങ്ങളോടിച്ചോളാമെന്ന് തുടങ്ങുന്ന കുറിപ്പ് സ്വകാര്യ ബസില്‍ മുന്‍ ജീവനക്കാരനും നിലവില്‍ സൗദിഅറേബ്യയില്‍ ഡ്രൈവറുമായ ഷിന്റോ പായിക്കാട്ട് എന്നയാളാണ് പങ്കുവച്ചിരിക്കുന്നത്. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുകയാണെന്നും ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയതോടെ കുറിപ്പ് ഏറെ വൈറലായിരിക്കുകയാണ്.
കാലങ്ങളായി കെഎസ്ആര്‍ടിസിയുടെ കഷ്ടകാലം തുടങ്ങിയിട്ട്. ശമ്പള പ്രശ്നം അതിരൂക്ഷമായ ഘട്ടത്തിലൂടെയാണ് പോയ മാസങ്ങളില്‍ കെഎസ്ആര്‍ടിസി കടന്നുപോയത്. മാസങ്ങളോളം ജീവനക്കാര്‍ ശമ്പളമില്ലാതെ പണിയെടുക്കുന്നത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്സെഷന് ചോദിച്ചെത്തിയ പിതാവിനെയും മകളെയും മര്‍ദിച്ചതും ബസില്‍ കയറിയിരുന്ന യാത്രക്കാരെ അസഭ്യം പറഞ്ഞ് വനിതാ കണ്ടക്ടര്‍ ഇറക്കിവിട്ടതും ചീത്തപ്പേരിന് ആക്കം കൂട്ടുകയും ചെയ്തു.
മാനന്തവാടി സ്വദേശിയും നിലവില്‍ സൗദിയില്‍ പ്രവാസിയുമായ ഷിന്റോ ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ പൂര്‍ണരൂപം:
ഡിയര്‍ കെഎസ്ആര്‍ടിസി എംഡി, 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം വണ്ടി പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട പറ്റുവോ 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന്‍ 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത് ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം. #saveksrtc
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍