അവധിക്കാല നീന്തല്‍ പരിശീലനത്തില്‍ സജീവമായി ഡീവന്‍സ് മാഷ്
പുല്‍പ്പള്ളി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി നിര്‍ത്തിവച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള നീന്തല്‍ പരിശീലനത്തില്‍ സജീവമാകുകയാണ് ഡീവന്‍സ് മാഷ്. അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും നീന്തല്‍ പരീശീലനത്തെ പ്രണയിച്ച് നീന്തല്‍ പരിശീലക വേഷമഴിക്കാതെയാണ് പുല്‍പ്പള്ളി താന്നിത്തെരുവ് പുല്ലാനിക്കാവില്‍ ഡീവന്‍സ് മാഷ് നീന്തല്‍ പരിശീലനത്തില്‍ സജീവമാകുന്നത്. കുടിയേറ്റ മേഖലയായ പുല്‍പ്പള്ളിയില്‍ നിന്നാരംഭിച്ച് വയനാട്ടിന്റെ എല്ലാ മേഖലകളിലുമെത്തി വിദ്യാര്‍ത്ഥികളെ നീന്തല്‍ പരീശീലിപ്പിച്ച ചരിത്രവും ഡീവന്‍സ് മാഷിന് സ്വന്തമാണ്. ഒരു പതിറ്റാണ്ടുകാലമായി പരിശീലന ക്യാമ്പുകളടക്കം നടത്തി ഡീവന്മാഷ് കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ച് വരികയാണ്.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കബനിഗിരി, പൂതാടി എന്നിവിടങ്ങളിലായി പരിശീലനക്യാംപുകള്‍ നടത്തിവന്നിരുന്നത്. ആദ്യമെല്ലാം നീന്തല്‍ പരിശീലനരംഗത്തേക്ക് കടന്നുവരുന്നവരുടെയെണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് നിരവധി പേരാണ് കൂട്ടത്തോടെ ഈ മേഖലയിലേക്കെത്തിയതെന്ന് ഡീവന്‍സ് പറയുന്നു. പരിക്കുകള്‍ക്ക് ഏറ്റവും സാധ്യത കുറവുള്ള മത്സരയിനമായ നീന്തല്‍ കായികക്ഷമത വര്‍ധിപ്പിക്കാനുള്ള ഉപാധി കൂടിയാണെന്ന് ഡീവന്‍സ് മാഷ് പറയുന്നു. ജില്ലയിലെ മിക്ക സ്കൂളിലെ കുട്ടികളെയും ഡീവന്‍സ് മാഷ് പരിശീലിപ്പിച്ചിട്ടുണ്ട്. പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് യു പി സ്കൂള്‍, കല്ലുവയല്‍ ജയശ്രീ എച്ച് എസ് എസ്, പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്കൂള്‍, പുല്‍പ്പള്ളി കബനിഗിരി സ്കൂള്‍, മുള്ളന്‍കൊല്ലി സെന്റ്മേരീസ് സ്കൂള്‍, പെരിക്കല്ലൂര്‍ ഗവ. സ്കൂള്‍, കാപ്പിസെറ്റ് സ്കൂള്‍, വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിങ്ങനെ പോകുന്നു ഡീവന്‍സ് മാഷ് നീന്തല്‍ പരിശീപ്പിച്ച സ്കൂളുകള്‍.പുല്‍പ്പള്ളി വേലിയമ്പം ദേവിവിലാസം സ്കൂളിലെ കായികാധ്യാപകനായി 31 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിച്ചതിന് ശേഷവും കായികപ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീവന്‍സ് പിന്നോട്ടുപോകാന്‍ തയ്യാറായില്ല. കേരളത്തില്‍ ആദ്യമായി അഞ്ഞൂറോളം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെ നീന്തല്‍ അഭ്യസിപ്പിച്ചതും ഡീവന്‍സ് മാഷായിരുന്നു. പയ്യമ്പള്ളി സെന്റ് കാതറിന്‍സ്, കല്ലുവയല്‍ ജയശ്രി, വാകേരി ഗവ. സ്കൂള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളെയാണ് മാഷ് നീന്തല്‍ പരിശീലിപ്പിച്ചത്. ജില്ലയിലെ ചെക്ക്ഡാമുകളിലും, കബനി നദിയിലുമെല്ലാമായായിരുന്നു നീന്തല്‍ പരിശീലനം നടത്തിയത്. കോച്ചിംഗ് ക്യാംപുകളാണ് ഡീവന്‍സ് മാഷിന്റെ പരിശീലനത്തെ വേറിട്ടുനിര്‍ത്തുന്നത്.ബത്തേരി സെന്റ് ജോസഫ്സ് സ്കൂളില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍കോച്ചിംഗ് ക്യാംപ്, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ അഞ്ച് നീന്തല്‍ പരിശീലന ക്യാംപുകള്‍, ബത്തേരി കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ക്കും, ജില്ലയിലെ കായികാധ്യാപകര്‍ക്കും നീന്തല്‍ പരിശീലന ക്യാംപുകള്‍ എന്നിവയെല്ലാം ഡീവന്‍സ് മാഷിന്റെ നീന്തല്‍ പരിശീലനത്തിലെ പ്രധാന ഏടുകളാണ്.
നീന്തല്‍ എല്ലാവരും അഭ്യസിച്ചിരിക്കേണ്ടതെന്നതാണ് ഡീവന്‍സ് മാഷ് പറഞ്ഞു. പലപ്പോഴും അവധിക്കാലം ആരംഭിക്കുന്നതോടെ കുട്ടികള്‍ വെള്ളത്തില്‍ വീണ് മരിക്കുന്നത് നിത്യസംഭവമാകാറുണ്ട്. വ്യായാമത്തോടൊപ്പം ജീവന് രക്ഷിക്കാനുള്ള ഉപാധികൂടിയാണ് നീന്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇത് വരെ പരിശീലിപ്പിച്ചത് 10,000ലധികം വിദ്യാര്‍ഥികളെ; വിശ്രമജീവിതത്തിലും നീന്തല്പരിശീലക വേഷമഴിക്കാതെ ഡീവന്‍സ് മാഷ്
മാഷിന് പ്രായം 60ന് മുകളിലായെങ്കിലും നീന്തല്‍ പരിശീലനത്തില്‍ ഇപ്പോഴും സജീവമാണ് .
ഫോട്ടോ .. ഡീവന്‍സ് മാഷ് പരീശീലനത്തില്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍