മൊബൈലിന് വേണ്ടിയുള്ള തര്‍ക്കം യുവതിയുടെ ജീവനെടുത്തു; കൊലപാതക കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍
മേപ്പാടി വട്ടത്തുവയല്‍ 60 പണിയ കോളനിയിലെ സിനി (27) യുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിജയ് (30) യെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലാണ് മൂക്കില്‍ നിന്നും രക്തസ്രാവവുമായി സിനിയെ മേപ്പാടി വിംസ് ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ യാത്രാമധ്യേ സിനി മരിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വിജയിയുടെ മൊഴി പ്രകാരം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കേറ്റ ആഘാതമാണ് മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് ഭര്‍ത്താവിനെ ചോദ്യം ചെയ്തതില്‍ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു.
സംഭവദിവസം ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ വിളിക്കുന്നതിനായി സിനിയുടെ മൊബൈല്‍ ഫോണ്‍ വിജയ് ആവശ്യപ്പെട്ടപ്പോള്‍ സിനി നല്കാന് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടാകുകയും ഇടയില്‍ വിജയ് സിനിയെ ചുമരിലേക്ക് തള്ളിയതായും പറയുന്നു. ഭിത്തിയില്‍ തലയിടിച്ച സിനി മൂക്കിലൂടെ രക്തം വാര്‍ന്ന് താഴെ വീഴുകയും അവശനിലയിലായ സിനിയെ വിജയ് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയെത്തും മുന്നേ സിനി മരണപ്പെട്ടു. തുടര്‍ന്ന് വിജയിയുടെ മൊഴി പ്രകാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം ഫോറന്‍സിക് സര്‍ജന്റെ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് തെളിയുകയും പോലീസ് വിജയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് വിജയ് കുറ്റം ഏറ്റ് പറയുകയും പോലീസ് കൊലപാതക കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
തമിഴ്നാട് കയ്യൂന്നി സ്വദേശിയായ വിജയ് സിനിയെ വിവാഹം കഴിച്ച ശേഷം വട്ടത്തു വയലിലാണ് താമസിച്ചു വന്നിരുന്നത്. ഇവര്‍ക്ക് നാല് മക്കളുമുണ്ട്.കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയല്ലാ സംഭവം നടന്നതെന്നാണ് പോലീസിന് സൂചനകളുള്ളത്. തുടരന്വേഷണത്തിന് ശേഷം വകുപ്പുകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും സൂചനയുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍