കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തിലെ അശാസ്ത്രീയത ;പരിഹാരമായില്ലെങ്കില്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും:വ്യാപാരി വ്യവസായി ഏകോപന സമിതി
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഏതെങ്കിലും പ്രദേശത്ത് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിക്കുമ്പോള്‍ വേണ്ടത്ര അന്വേഷണം നടത്താതെ വാര്‍ഡുകളും പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുന്ന അധികൃതരുടെ അശാസ്ത്രീയ നടപടികളില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും.രോഗ ഉറവിടം കൃത്യമായി അന്വേഷിക്കാതെ ശാസ്ത്രീയമായ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ തുടരെ ഒറ്റയടിക്ക് അടച്ചിടാന്‍ ശുപാര്‍ശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തികച്ചും ഏകപക്ഷീയമായ തുടര്‍ച്ചയായുള്ള അടച്ചുപൂട്ടലുകള്‍ ജില്ലയിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളും ചെറുകിട വ്യവസായങ്ങള്‍ നിലക്കാന് കാരണമായിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ചട്ടങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. സ്വയംതൊഴിലിന്റെ ഭാഗമായി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് വ്യാപാരം ചെയ്യുന്ന ഭൂരിഭാഗത്തിനും അധികൃതരുടെ നിലപാട് മൂലം വായ്പ തിരിച്ചടയ്ക്കാനോ വാടക നല്‍കാനോ കഴിയുന്നില്ല. ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വരുന്ന ടൗണുകള്‍ പല വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതും നിയന്ത്രണത്തിന് ഭാഗമായി അടക്കുമ്പോള്മ്പോള് രോഗനിയന്ത്രണത്തിന് ഉദ്ദേശലക്ഷ്യം സാധ്യമല്ലെന്ന് ആര്‍ക്കും മനസ്സിലാവും. തുറന്നുകിടക്കുന്ന ഭാഗത്തേക്ക് പൊതുജനം ഒന്നിച്ച് വരുന്ന സാഹചര്യം അവസാനിപ്പിക്കണം. കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുന്നു. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹന സര്‍വീസും നടക്കുന്നുണ്ട്. ബാങ്കുകളും സ്ഥാപനങ്ങളും അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. കച്ചവടവും തകൃതിയായി നടക്കുന്നു.
അശാസ്ത്രീയമായ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ളവ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഇവര്‍ പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി 25ന് വ്യാപാരസ്ഥാപനങ്ങളില്‍ പ്ലെക്കാര്‍ഡ് വെച്ച് പ്രതിഷേധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ വാസുദേവന്‍, ജനറല്‍ സെക്രട്ടറി ട്രഷറര്‍ ഹൈദ്രു, സെക്രട്ടറി സി രവീന്ദ്രന് കമ്പളക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍