ചെക്പോസ്റ്റിലെ സൗകര്യങ്ങള്‍ കളക്ടര്‍ വിലയിരുത്തി
മുത്തങ്ങ:ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ തിരിച്ചുവരുമ്പോള്‍ സ്വീകരിക്കാനും ആരോഗ്യപരിശോധനക്കുമായി മുത്തങ്ങ ചെക്പോസ്റ്റില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വിലയിരുത്തി.നോര്‍ക്ക റൂട്ട്സ് വഴിയും കോവിഡ് 19 ജാഗ്രത ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി ലഭ്യമാകുന്ന മുറയ്ക്ക് കേരളത്തിലേക്ക് പ്രവേശിക്കാനാവും. മണിക്കൂറില്‍ അമ്പത് പേരെയാണ് പരിശോധനകള്‍ക്ക് ശേഷം പ്രവേശിപ്പിക്കുക. 100 വീതം ആളുകളെ പോലീസ് എസ്കോര്‍ട്ടോടെയാണ് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കുള്ള തുടര്‍ യാത്ര അനുവദിക്കുക. ചെക്പോസ്റ്റില്‍ ഒരുക്കിയ മിനി ആരോഗ്യ കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിച്ചാവും ആളുകളുടെ രേഖകളും ആരോഗ്യവും പരിശോധിക്കുക. സംസ്ഥാനത്തേക്ക് വരുന്നവര്‍ ഏത് ജില്ലയിലേക്കാണോ പോകുന്നത് ആ ജില്ലയില്‍ നിന്നുള്ള അനുമതി കോവിഡ് 19 ജാഗ്രത ഓണ്‍ലൈന്‍ സംവിധാനം വഴി നേടേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആര്.ഇളങ്കോ, സബ് കളക്ടര്‍ വികല്പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) കെ.അജീഷ് എന്നിവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
ഐഷില്‍ ചികിത്സയ്ക്ക് പോയ ഭിന്നശേഷിക്കാര്‍ തിരിച്ചെത്തി
മൈസൂരിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗില്‍ ചികിത്സയ്ക്ക് പോയി ലോക് ഡൗണിനെ തുടര്‍ന്ന് അവിടെ പെട്ടുപോയ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും നാട്ടില്‍ തിരിച്ചെത്തി. വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 ന് രണ്ട് ബസുകളിലും രണ്ട് കാറുകളിലുമായാണ് 36 കുടുംബങ്ങളിലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള 106 അംഗ സംഘം മുത്തങ്ങ ചെക്പോസ്റ്റിലെത്തിയത്. മലപ്പുറം33, കണ്ണൂര്‍25, കോഴിക്കോട്18, കാസര്‍ക്കോട്11, തൃശൂര്‍9, എറണാകുളം4, വയനാട്4, പാലക്കാട്2 എന്നിങ്ങനെയാണ് തിരികെയെത്തിയവരുടെ അംഗസംഖ്യ. ഇവരെ അവരവരുടെ വീടുകളില്‍ വെച്ച് ആരോഗ്യ പരിശോധന നടത്തും. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചാണ് ഇവര്‍ വാഹനങ്ങളില്‍ അതിര്‍ത്തിയില്‍ എത്തിയത്.മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി ആകെ 127 പേരാണ് ഇന്നലെ സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. 21 പേര് എമര്‍ജന്‍സി പാസു ഉപയോഗിച്ച് എത്തിയവരാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍