ലൈഫ്:വയനാട് ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ ;മന്ത്രി പി.തിലോത്തമന് ഉദ്ഘാടനം ചെയ്യും. ;പദ്ധതിക്ക് കീഴില്‍ 12476 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു.
കല്‍പ്പറ്റ:സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ് )യുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും നാളെ (ജനുവരി 24ന്) രാവിലെ 11 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമന് ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ എം.എല്‍.എ.മാരായ ഒ.ആര്.കേളു, ഐ.സി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ ജില്ലയിലെ 12476 കുടുംബങ്ങള്‍ക്കാണ് വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. മാനന്തവാടി ബ്ലോക്കില്‍ 2574, കല്‍പ്പറ്റ ബ്ലോക്കില്‍ 3570, ബത്തേരി ബ്ലോക്കില്‍ 1625, പനമരം ബ്ലോക്കില്‍ 2279, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ 642, മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 866, ബത്തേരി മുനിസിപ്പാലിറ്റിയില്‍ 706 എന്നിങ്ങനെയാണ് ബ്ലോക്ക്,നഗരസഭാ തലത്തില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം. മൂന്നാം ഘട്ടത്തില്‍ ഫഌറ്റ് സമുച്ചയങ്ങളാണ് ഭൂമിയും വീടുമില്ലാത്തവര്‍ക്കായി ഒരുങ്ങുന്നത്.സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 നു മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നടത്തും.
ലൈഫ് മിഷന് ഗുണഭോക്തക്കളുടെ ജില്ലാതല കുടുംബസംഗമത്തിന് മുന്നോടിയായി ബ്ലോക്ക്, നഗരസഭാതലങ്ങളില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സംഗമത്തില്‍ ഗുണഭോക്താക്കള്‍ക്കായി സൗജന്യ സേവനങ്ങളുമായി രംഗത്തെത്തി. കൃഷി വകുപ്പിന്റെ ജീവനം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാരുണ്യ ഐ കെയര്‍ ഫൗണ്ടേഷന്റെയും പ്രേജക്ട് വിഷന്റെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും കുടുംബ സംഗമത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു. വീടുകള്‍ക്കൊപ്പം ഗുണഭോക്താക്കള്‍ക്ക് ജീവിതോപാധികളും കണ്ടെത്തി നല്‍കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിട്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്ക് ഒരു കുടക്കീഴില് ലഭ്യമാക്കാന്‍ കുടുംബസംഗമങ്ങള്‍ക്ക് സാധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍