വേലായുധന്റെ വേര്‍പാട് ;വിടപറഞ്ഞത് ജില്ലയില്‍ സി പി ഐ എം കെട്ടിപ്പടുക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തി
കോട്ടത്തറ:വയനാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചവരില്‍ ഒരാളെയാണ് വേലായുധന്റെ മരണത്തോടെ ജില്ലയ്ക്ക് നഷ്ടമായത്. ദീര്‍ഘകാലം കര്‍ഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും സംഘടിപ്പിച്ചാണ് പൊതുരംഗത്തേക്ക് വന്നത്. 1967ല്‍ പാര്‍ട്ടി അംഗമായി. സിപിഐ എം കോട്ടത്തറ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, കല്‍പ്പറ്റ ഏരിയാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 1995 മുതല്‍ ജില്ലാ കമ്മിറ്റിയംഗമായി. പിന്നീട് സെക്രട്ടറിയറ്റ് അംഗമായി. 2016 ആഗസ്തില്‍ ജില്ലാ സെക്രട്ടറിയായ വേലായുധന് കഴിഞ്ഞ സമ്മേളനകാലംവരെ തുടര്‍ന്നു. രോഗ ബാധിതനായതിനെ തുടര്‍ന്ന് സെക്രട്ടറിയുടെ ചുമതല ഒഴിയുകയായിരുന്നു. 30 വര്‍ഷത്തോളം ബാലസംഘത്തിന്റെ ജില്ലാ രക്ഷാധികാരിയായിരുന്നു. മികച്ച സഹകാരി കൂടിയായ വേലായുധന് നിരവധി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. നിലവില്‍ കല്‍പ്പറ്റ െ്രെഡവേഴ്സ് കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റാണ്. രണ്ടുതവണ വൈത്തിരി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായി.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കല്‍പ്പറ്റ എ കെ ജി ഭവനില്‍ പൊതുദര്ശനത്തിനുവച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച്ച പകല്‍ 12ന് കോട്ടത്തറയിലെ നായനാര്‍ സ്മാരക ഹാളിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിനുശേഷം മൂന്നോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. കോട്ടത്തറയിലെ മന്ദലത്ത് ഉക്കണ്ടന്‍ നായരുടെയും ചെറൂണിക്കുട്ടിയമ്മയുടെയും മകനായി 1948 ജൂണ്‍ എട്ടിനാണ് ജനനം. ഭാര്യ: യശോദ. മക്കള്‍: ആശ (വയനാട് ജില്ലാ സഹകരണ ബാങ്ക്), അജിത്പാല്‍. മരുമക്കള്‍: ബിനു, ശ്രീജ. സഹോദരങ്ങള്‍: ബാലഗോപാലന് (ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി), മാളുഅമ്മ, പത്മാവതിയമ്മ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍