ഗുരുനാഥയെ കാണാന്‍ ശിഷ്യര്‍ വീട്ടിലെത്തി
പുല്‍പ്പള്ളി:ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന ഗുരുനാഥയെ ശിഷ്യനും അധ്യാപകനുമായ പി.കെ റെജിയും ശിഷ്യരും വിട്ടിലെത്തി ആദരിച്ചു.അധ്യാപന ജീവിതത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന വി.ജെ. കമലാക്ഷി ടീച്ചറെ തേടിയാണ് പ്രിയപ്പെട്ട ശിഷ്യനും സികെആര്‍എം ഐടിഇ പ്രിന്‍സിപ്പലുമായ പി.കെ. റെജി വിദ്യാര്‍ത്ഥികളുമായി വീട്ടിലെത്തിയത്. അധ്യാപക ദിനത്തോട് അനുബന്ധിച്ചാണ് പ്രിയ അധ്യാപികയെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം പി.കെ. റെജി എത്തിയത്. പഴയകാല ഓര്‍മ്മകള്‍ പുതുക്കിയും ഗുരുവന്ദനം നടത്തിയുമാണ് ശിഷ്യനും സംഘവും മടങ്ങിയത്.അധ്യാപക വിദ്യാര്‍ഥികളില്‍ ഗുരു ശിഷ്യ ബന്ധത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനുമായാണ് സന്ദര്‍ശനം നടത്തിയത്. അധ്യാപക ജീവിതത്തിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചും മധുരപലഹാരങ്ങള്‍ നല്‍കിയുമാണ് കമലാക്ഷി ടീച്ചര്‍ ശിഷ്യനെയും കുട്ടികളെയും സ്വീകരിച്ചത്. വിജയ എല്‍പി സ്കൂളില്‍ മലയാളം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച കമലാക്ഷി ടീച്ചര്‍ 1997ലാണ് ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് വിരമിച്ചത്. തന്റെ പ്രിയ അധ്യാപികയെ കാണാനും സ്നേഹം പങ്കുവയ്ക്കാനും കഴിഞ്ഞതിന്റെ ചാരതാര്ഥ്യത്തിലാണ് പി.കെ. റെജിയും കുട്ടികളും. അധ്യാപകരായ പ്രിയ, അന്പിളി ജോര്‍ജ്, സ്നേഹ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍