പരിയാരത്ത് കാട്ടാനകള്‍ ഷോക്കേറ്റ് ചരിഞ്ഞത് വൈദ്യുതിവകുപ്പിന്റെ അനാസ്ഥമൂലമെന്ന് ;പ്രദേശവാസികള്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്കി
പനമരം:പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട്ടാനകള്‍ ഷോക്കറ്റ് ചരിഞ്ഞതിന് പിന്നില്‍ വൈദ്യുതി വകുപ്പിന്റെ കടുത്ത അനാസ്ഥയാണെന്ന പരാതിയുമായി പ്രദേശവാസികള്‍ രംഗത്ത്.ഈ ഭാഗങ്ങളിലൂടെ പോകുന്ന വൈദ്യുതി ലൈനുകള്‍ പലയിടത്തും താഴ്ന്നാണ് കിടക്കുന്നതെന്നും, പലതവണ പറഞ്ഞിട്ടും അത് ശരിയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു.അതുകൊണ്ടാണ് 2017ലും, ഇപ്പോഴും വൈദ്യുതി ലൈനില്‍തട്ടി രണ്ട് കാട്ടാനകള്‍ ചരിഞ്ഞതെന്നും ഇവര്‍ കുറ്റപ്പെടുത്തി.ആദ്യ തവണ കാട്ടാന ചരിഞ്ഞപ്പോള്‍ കെഎസ്ഇബി ഓഫീസില്‍ പരാതിപ്പെട്ടൂവെങ്കിലും അവഗണിക്കുകയായിരുന്നൂവെന്നും ഇവര്‍ പറയുന്നു.കൂടാതെ കാട്ടാനയുടെ ജഢം കുടിവെള്ള സ്രോതസ്സിന് സമീപമായി സംസ്കരിച്ച വനംവകുപ്പിന്റെ നടപടിക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.പ്രദേശവാസിയായ വിഎന്‍ രാജന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ വൈദ്യുതി വകുപ്പ് മന്ത്രിക്കും, മറ്റ് ഉദ്യോഗസ്ഥര്കും പരാതി നല്‍കിയിരിക്കുന്നത്.
ബഹുമാനപ്പെട്ട കേരള വൈദ്യുതി വകുപ്പ് മന്ത്രി അവര്‍കള്‍ക്ക് വയനാട് ജില്ലയില്‍ പനമരം പഞ്ചായത്ത് 8ാം വാര്‍ഡില്‍ താമസിക്കുന്ന വരവുകാലായില്‍ രാജന് ബോധിപ്പിക്കുന്ന പരാതി.
സര്,
22/07/2019ന് പരിയാരത്ത് 8ാം വാര്‍ഡില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഒരു കാട്ടാന ചത്തു കിടന്നിരുന്നു. വൈദ്യുതി ലൈന്‍ തട്ടി ചത്തതാണ്. ഇതുപോലെ ഇവിടെ 2017ലും ഒരു കാട്ടാന ലൈന്‍ തട്ടി ചത്തു. ഇവിടെ ഇങ്ങനെ ആനകള്‍ ചാകുവാന്‍ കാരണം വൈദ്യുതി ലൈന്‍ വളരെ താണ് പോകുന്നതാണ് . 2017 ല്‍ ആന ചത്തപ്പോള്‍ ഞങ്ങള്‍ പനമരം വൈദ്യുതി ഓഫീസില്‍ പോയി കാര്യങ്ങള്‍ പറഞ്ഞു. വൈദ്യുതി ലൈന്‍ വളരെ താഴ്ന്നാണ് നില്‍ക്കുന്നത് അതിനാലാണ് ഇത്തരം അപകടം ഉണ്ടാകുന്നത്. നിലവിലുള്ള പോസ്റ്റ് നിയമപരമായ ഉയരത്തിലേക്ക് മാറ്റി സ്ഥാപിക്കണം. ജീവനക്കാര്‍ ഉടനെ മാറ്റാമെന്ന് പറഞ്ഞു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ ഒന്നും ചെയ്തില്ല. അതുകൊണ്ടാണ് വീണ്ടും കാട്ടാന വൈദ്യുത ലൈന്‍ തട്ടി ചത്തത്. 26/07/2019ന് പനമരം കെ.എസ്.ഇ.ബിയില്‍ പോയി കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ സുമേഷ് എന്ന സബ് എഞ്ചിനീയര്‍ പറഞ്ഞത് വൈദ്യുത ലൈനിന് നിയമപരമായ ഉയരം ഉണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ഫോറസ്റ്റില്‍ നിന്ന് 10 കിലോമീറ്ററോളം നാട്ടിലൂടെ നടന്ന് കൂറെ വൈദ്യുത ലൈനുകളും പോസ്റ്റുകളും കഴിഞ്ഞാണ് ഇവിടെ ആനകള്‍ എത്തുന്നത്. എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പനമരം കെ.എസ്.ഇ.ബി യിലെ സുമേഷ് എന്ന സബ് എഞ്ചിനീയര്‍ പരുഷമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആന ചത്ത സംഭവസ്ഥലവും പരിസരവും നേരിട്ട് അന്വേഷിക്കണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. വൈദ്യുത ലൈനിന്റെ ഉയരം കൂട്ടാനുളള നടപടി ഉണ്ടാകണം.
ആനയെ കുഴിച്ചിട്ടത് ഒരു കിണറിന്റെ അടുത്താണ്. പരിയാരത്ത് പത്മനാഭന് നമ്പ്യാര്‍ എന്നയാളിന്റെ കുടിവെളള കിണറിന്റെ അടുത്ത് 50 മീറ്റര്‍ പോലും ദൂരപരിധിയില്ലാത്ത സ്ഥലത്താണ്. ഈ വീട്ടുകാര്‍ക്ക് കുടിവെള്ളം ഉപയോഗിക്കാനും പറ്റില്ല. ആനയെ കത്തിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞതാണ്. ജനങ്ങളെല്ലാം പോയി കഴിഞ്ഞപ്പോള്‍ ഫോറസ്റ്റുകാര് ജെ.സി.ബി യ്ക്ക് കുഴിയെടുത്ത് മൂടുകയാണുണ്ടായത്. ഇങ്ങനെ ചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണം. ആനയുടെ മരണം അപകടമാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥരും പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വൈദ്യുതി ഓഫീസിലെ ജീവനക്കാരും ഒത്തു കൂടി വൈദ്യുതി ഓഫീസിലെ ജീവക്കാരുടെ തെറ്റുകള്‍ മറച്ച് വെച്ച് ഇവരെ രക്ഷിക്കാനാണ് പനമരം പോലീസ് സ്റ്റേഷനിലെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലേയും ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അതിനാല്‍ ഇതിനെതിരെ അന്വേഷണം വേണം. ഇനിയൊരാനക്കും ഈ ഗതി വരാന്‍ പാടില്ല. ബഹുമാനപ്പെട്ട മന്ത്രി ഇടപെട്ട് അന്വേഷിക്കാനുള്ള നടപടിയുണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്നാല്‍ പരാതി നല്‍കിയതിന്റെ പുറകെ കെഎസ്ഈബി ജീവനക്കാരെത്തി താഴ്ന്ന് കിടന്ന് വൈദ്യുതി ലൈന്‍ അഴിച്ച് മാറ്റിയെന്നും എന്നാല്‍ പലഭാഗത്തും ഇപ്പോഴും ലൈനുകള്‍ താഴ്ന്ന് കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍