മെഡിസെപ്പ്;സര്‍ക്കാര്‍ വഞ്ചന അവസാനിപ്പിക്കണം: കേരള എന്‍.ജി.ഒ അസോസിയേഷന്
കല്‍പ്പറ്റ:ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ചികിത്സ നല്കുന്ന ആശുപത്രികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന് പ്രതിഷേധ കൂട്ടായ്മ നടത്തി. മെഡിസെപ്പ് പദ്ധതി നടത്തിപ്പില്‍ നിന്നും സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കാതെ പൂര്‍ണ്ണമായും പിന്മാറി അംബാനിക്ക് തീറെഴുതിയ നടപടി ജീവനക്കാരോടുള്ള വഞ്ചനയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആശുപത്രികളുടെ എം.പാനല്‍ ലിസ്റ്റില്‍ സംസ്ഥാനത്തെ മികച്ച ഒരു ആശുപത്രിയും ഉള്‍പ്പെട്ടിട്ടില്ല. ജില്ലയില്‍ ആകെ നാല് ആശുപത്രികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്, അതില്‍ തന്നെ മാനന്തവാടി മേഖലയെ പാടേ അവഗണിച്ചിരിക്കുകയാണ്. പദ്ധതി നിലവില്‍ വരുന്നതോടുകൂടി മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് പൂര്‍ണ്ണമായും ഇല്ലാതാകും, ഒ.പി സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ജില്ലാ കളക്ടറേറ്റിനു മുമ്പില്‍ ലൈജു ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ടി. അജിത്ത്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ഇ.ഷീജമോള്‍, അഭിജിത്ത് സി.ആര്, റജീസ് കെ.തോമസ്, ബിജു ജോസഫ്, ബാബു.എം.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നില്‍ എന്‍.വി.അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം ജില്ലാ ട്രഷറര്‍ കെ.ടി ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്.പി നളിനി, സിനീഷ് ജോസഫ്, അബ്ദുള്‍ ഗഫൂര്‍, സതീഷ് എം.വി, വിനോദ്.ഇ, ജംഷീര്‍ വി.എ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍