യുവാവ് വെടിയേറ്റ് മരിച്ച സംഭവം:പ്രതിയെ റിമാന്റ് ചെയ്തു
പുല്‍പ്പള്ളി:സുഹൃത്തിനെ വെടിവെച്ചുകൊല്ലുകയും മറ്റൊരു സുഹൃത്തിനെ വെടിവെച്ച് പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കന്നാരംപുഴ പുളിക്കല്‍ ഷാര്‍ലി (42)യെ ബത്തേരി കോടതി ജൂണ്‍ ഏഴുവരെ റിമാന്‍ഡ് ചെയ്തു. വെടിവെപ്പിനു ശേഷം വനത്തിലേക്ക് രക്ഷപെട്ട ഇയാളെ ഞായറാഴ്ച ചീയമ്പം 73ലെ വനത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പോലീസ് നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വനത്തില്‍ അവശനിലയിലാണ് ഷാര്‍ലിയെ കണ്ടെത്തിയത്. കയ്യില്‍ നാടന്‍ നിര്‍മിത റൈഫിളും ഉണ്ടായിരുന്നു. പുല്‍പ്പള്ളി സി.ഐ. ഇ.പി. സുരേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷാര്‍ലിയെ അറസ്റ്റ് ചെയ്ത് ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. പിന്നീടാണ് കോടതിയില്‍ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ടുള്ള നിയമപരമായ നടപടികള്‍ പോലീസിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ക്കായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ വെള്ളിയാഴ്ച രാത്രി അയല്‍വാസികളും ബന്ധുക്കളുമായ നിധിനെയും കിഷോറിനെയും ഷാര്‍ലി വെടി വെക്കുകയായിരുന്നു. നിധിന് തല്‍ക്ഷണം മരിച്ചു. ചികില്‍സയിലുള്ള കിഷോര്‍ അപകടനില തരണം ചെയ്തു. കിഷോറിന്റെ വയറിനാണ് വെടിയേറ്റത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍