മണ്ണിന്റെ മനമറിഞ്ഞ് സരളാഭായി ടീച്ചര്‍; സസ്യലതാദികളോട് സല്ലപിച്ചുകൊണ്ടൊരു ജീവിതം
പുല്‍പ്പള്ളി: ''സസ്യലതാതികളാവുമ്പോള് പരസ്പരം കലഹിക്കാതെ ഇഴചേര്ന്നങ്ങ് വളര്‍ന്നോളും.'' ഇത് വിശ്രമജീവിതം പ്രകൃതിക്കായി നീക്കിവെച്ച പുല്‍പ്പള്ളി സൂര്യകാന്തത്തില്‍ സരളാഭായി എന്ന അധ്യാപികയുടെ വാക്കുകളാണ്. പുല്‍പ്പള്ളി നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന 20 സെന്റ് ഭൂമിയിലെത്തിയാല്‍ തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും വിഭിന്നമായി സ്വാഭാവികവനംപോലെ സരളാഭായി ടീച്ചറുടെ സ്ഥലം കാണാം. നാല്പതോളം ഫലവൃക്ഷങ്ങളും, മുപ്പതിലധികം പച്ചക്കറികളും,വൈവിധ്യമാര്‍ന്ന മറ്റ് സസ്യലതാദികളും ഈ മണ്ണിലുണ്ട്. ഭര്‍ത്താവ് രാജേന്ദ്രന് മരിച്ചതോടെയാണ് ജീവിതത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെട്ട അവസ്ഥയില്‍ സരളാഭായി ടീച്ചര്‍ കൃഷിയില്‍ അഭയം തേടിയത്.
ഭര്‍ത്താവ് മരിച്ചതോടെയാണ് ചേളാരിയില്‍ നിന്നും ടീച്ചര്‍ വയനാട്ടിലെത്തുന്നത്. പിന്നീട് രണ്ടാമത്തെ മകളും അധ്യാപികയുമായ സൗമ്യയുടെ വീടിന് സമീപം താമസം തുടങ്ങി. ആരുമില്ലാത്ത സമയങ്ങളില്‍ മണ്ണിലേക്കിറങ്ങി പച്ചക്കറി നട്ടായിരുന്നു തുടക്കം. പിന്നീട് ഫലവൃക്ഷങ്ങള്‍ വാങ്ങി നട്ടുപരിപാലിച്ചു. ക്രമേണ തൊടി നിറയെ സസ്യലതാദികളായി മാറി. അഞ്ചിനം പാഷന് ഫ്രൂട്ട്, പേര, നെല്ലി, ചാമ്പ, സപ്പോട്ട, ബട്ടര്‍ഫ്രൂട്ട്, സീതാപ്പഴം, രാമപ്പഴം, മുന്തിരി, ആപ്പിള്‍, ഗ്രീന്‍ ആപ്പില്‍, പത്തിനം മാവുകള്‍, മുഴുവന്‍ സമയവും കായ്ക്കുന്ന ചക്ക, ഇലമ്പിക്ക, ലിച്ചി, കുളംപുളി, കടച്ചക്ക, വിവിധയിനം നാരകം എന്നിങ്ങനെ പോകുന്ന സരളാഭായിയുടെ തൊടിയിലെ ഫലവൃക്ഷങ്ങളുടെ ലിസ്റ്റ്. പച്ചക്കറികളാണെങ്കില്‍ കാബേജ്, ബീട്രൂട്ട്, പച്ചമുളക്, കാന്താരി, കുമ്പളം, മത്തന്‍, വയലറ്റ് കാബേജ്, പാവല്‍, കോവല്‍, കാരറ്റ്, പയര്‍, വെണ്ടക്ക, പലയിനം വഴുതന, തക്കാളി, പടവലം, വിവിയിനം ചീര, ബ്രോക്കോളി, ഉരുളക്കിഴങ്ങ്, ചെറിയുള്ളി, മല്ലിയില, പൊതിനയില, മുരിങ്ങ എന്നിങ്ങനെ ഒട്ടുമിക്കയിനം പച്ചക്കറികളും സരളാഭായിയുടെ സ്ഥലത്തുണ്ട്. ബ്രഹ്മി, കൂവളം, കറ്റാര്‍വാഴ, പനിക്കൂര്‍ക്കല്‍, മുള്ളാത്ത, ആര്യവേപ്പ്, ചിറ്റമൃത് എന്നിങ്ങനെയുള്ള ഔഷധസസ്യങ്ങളും ഇവിടെ വളരുന്നുണ്ട്.
വലിയുള്ളിയും അരിയും മാത്രമാണ് ഇപ്പോള്‍ പുറത്തുനിന്നും വാങ്ങാറുള്ളതെന്ന് സരളാഭായി പറയുന്നു. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ യു പി, എച്ച്. എസ്, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി കാല്‍നൂറ്റാണ്ട് കാലത്തെ അധ്യാപനവൃത്തിക്ക് ശേഷമാണ് സരളടീച്ചര്‍ മുഴുവന്‍സമയ കൃഷിക്കാരിയായി മാറിയത്. 33 വര്‍ഷത്തെ അധ്യാപനകാലം ഒരിക്കലും മറക്കാനാവില്ലെങ്കിലും,നിലവിലെ വിശ്രമജീവിതം കാര്‍ഷികവൃത്തിയിലൂടെ സന്തോഷമുള്ളതാകുന്നതായി ഈ അധ്യാപിക പറയുന്നു. രണ്ട് മക്കളിലൊരാളായ രമ്യ പൂനെയില്‍ അധ്യാപികയായി ജോലി ചെയ്തുവരികയാണ്. മക്കളുടെയടുത്ത് മാറിമാറി നില്‍ക്കുമ്പോഴും സരളയുടെ മനസ്സ് മണ്ണില്‍ തന്നെയാണ്. താറാവും, വാത്തയും, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍, പോമറേനിയന്‍ ഇനത്തില്‍പ്പെട്ട നായകളും, കൃഷിക്ക് വളം കണ്ടെത്തുന്നതിനടക്കമുള്ള ആവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന മൂന്ന് പശുക്കള്‍ എന്നിവയും ഈ അധ്യാപികക്കുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍