ബത്തേരി നഗരസഭ ചെയര്മാന് ടി.എല്‍ സാബുവിനെതിരെ നടപടി എടുക്കും: കേരള കോണ്‍ഗ്രസ് എം
ബത്തേരി:പദവി രാജിവെക്കണമെന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനം അംഗീകരിക്കാത്ത സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്മാന് ടി.എല്‍ സാബുവിനെതിരെ നടപടി എടുക്കുവാന്‍ തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ.തോമസ് ഉണ്ണിയാടന് ,ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ എന്നിവര്‍ അറിയിച്ചു.സംസ്ഥാനതലത്തില്‍ കേരള കോണ്‍ഗ്രസ്എം. യു.ഡി.എഫ്. മുന്നണിയില്‍ തുടരുമ്പോള്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ സി.പി.എമ്മുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വയനാട് ജില്ലാ ഘടകത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സാബുവിന് രാജി സമര്‍പ്പിക്കാന്‍ ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ സമയം അനുവദിച്ചിരുന്നു. പ്രസ്തുത തീരുമാനം അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.
വയനാട്ടില്‍ കേരള കോണ്‍ഗ്രസ് എം. കാണിക്കുന്ന ഇരട്ടത്താപ്പിന് കോണ്‍ഗ്രസും മറ്റ് ഘടകകക്ഷികളും ഭീഷണി മുഴക്കിയതോടെയാണ് സി.പി.എമ്മുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയത്. കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധി തോമസ് ചാഴികാടനാണ് മത്സരിക്കുന്നത്. കോട്ടയത്ത് ചാഴികാടനെ കാലുവാരുമെന്ന ധ്വനിയോടെ ചോറ് ഇവിടെയും കൂറ് അവിടെയും എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് വയനാട് ഡി.സി.സിയും വ്യക്തമാക്കിയതോടെ ജോസ് കെ. മാണി അടക്കമുള്ളവര്‍ പാര്‍ട്ടി വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യയെ ഫോണില്‍ വിളിച്ച് സി.പി.എം. ബന്ധം ഒഴിവാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാനായ ടി.എല്‍. സാബുവിനോട് ഇന്നു തന്നെ തല്‍സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.'കേരള കോണ്‍ഗ്രസ് എം. കൗണ്‍സിലറാണ് ടി.എല്‍. സാബു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ബത്തേരി മുനിസിപ്പാലിറ്റിയില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫ്. ഭരണം നേടിയത്. പ്രത്യുപകാരമായി കേരള കോണ്‍ഗ്രസിനാണ് ചെയര്മാന് സ്ഥാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ പെട്ടന്ന് തീരുമാനം എടുക്കില്ലന്നും നാമനിര്‍ദേശപത്രിക നല്‍കിയതിനു ശേഷം അഞ്ചാംതീയതിയോടു കൂടിയേ തീരുമാനമെടുക്കുകയുള്ളുവെന്നുമായിരുന്നു സാബുവിന്റെ വിശദീകരണം.
ബത്തേരി മുനിസിപ്പാലിറ്റിയിലെ 35 അംഗ ഭരണസമിതിയില്‍ സി.പി.എം.17, യു.ഡി.എഫ്.16, കേരള കോണ്‍ഗ്രസ്എം., ബി.ജെ.പി. ഒരോ സീറ്റ്വീതം എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പി സമദൂര നിലപാട് സ്വീകരിച്ചിരിക്കുന്ന ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയുടെ പിന്‍ബലത്തിലാണ് എല്‍.ഡി.എഫ്. ഭരണത്തിലേറിയത്. ശബരിമല വിഷയത്തെ തുടര്‍ന്ന് ബി.ജെ.പി. പിന്തുണക്കുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ്. ബത്തേരി മുനിസിപ്പാലിറ്റിയില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്ത ദിവസം ബി.ജെ.പി. നേതാക്കള്‍ തന്നെ ബി.ജെ.പി. അംഗത്തെ സ്ഥലത്തു നിന്നു മാറ്റി. അതുവഴി യു.ഡി.എഫ്. അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍