പ്രളയം: 13,802 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കി;വിതരണം ചെയ്തത് 1541.32 ലക്ഷം രൂപ
പ്രളയത്തില്‍ കൃഷി നശിച്ച 13,802 കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ വിഹിതമായ 1541.32 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഒക്ടോബര്‍ ആറുവരെ ലഭിച്ച അപേക്ഷകളില്‍ 6,071 എണ്ണം തീര്‍പ്പാക്കാന്‍ 10 കോടി രൂപ കൂടി കൃഷി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഡി.ആര്.എഫ് ഫണ്ടില്‍ നിന്നും കൃഷിനാശത്തിന് 13,802 കര്‍ഷകര്‍ക്കായി 58.68 ലക്ഷം വിതരണം ചെയ്തു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണ് നീക്കം ചെയ്യല്‍ എന്നിവയ്ക്ക് 216 കര്‍ഷകര്‍ക്ക് 8.12 ലക്ഷം രൂപ വിതരണം ചെയ്തു. ഈയിനത്തില്‍ തന്നെ 6.44 ലക്ഷം രൂപ 218 കര്‍ഷകര്‍ക്ക് നല്കാന് നടപടികളായി. 16 പാടശേഖരങ്ങളിലെ പമ്പ്സെറ്റ് നന്നാക്കിയതിന് എസ്ബിഐയുടെ സഹായത്തോടെ 5.83 ലക്ഷം രൂപ വിതരണം ചെയ്തു. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 505 കര്‍ഷകര്‍ക്ക് 272.88 ലക്ഷം രൂപ വിതരണം ചെയ്തു.
കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി, ദേശീയ ബയോഗ്യാസ് വികസന പദ്ധതി, നെല്‍കൃഷി വികസനം, കേരവികസന പദ്ധതികള്‍, വിള പരിപാലനം, പച്ചക്കറി വികസനം തുടങ്ങി എല്ലാ മേഖലകളിലും കര്‍ഷകര്‍ക്ക് ഗുണകരമായ മുന്നേറ്റമുണ്ടായി. കഴിഞ്ഞ നവംബര്‍ വരെ 11,452 കര്‍ഷകര്‍ക്ക് പെന്ഷന് തുകയായി 1806.318 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ദേശീയ ബയോഗ്യാസ് വികസന പദ്ധതി പ്രകാരം 2017-18 വര്‍ഷം ജില്ലയില്‍ പൂര്‍ത്തിയാക്കിയ 47 പ്ലാന്റുകള്‍ക്ക് സബ്സിഡിയായി ലഭിച്ച 5.58 ലക്ഷം രൂപയില്‍ നിന്ന് 3.21 ലക്ഷം കര്‍ഷകര്‍ക്ക് നല്കി. 2018-19 വര്‍ഷം ജനറല്‍ വിഭാഗത്തിലെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 125 പ്ലാന്റുകള്‍ പണിയുന്നതിനും എസ്സി,എസ്ടി കര്‍ഷകര്‍ക്ക് 25 പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനും 22 ലക്ഷം രൂപ അനുവദിച്ചു.
നെല്‍കൃഷി വികസനത്തില്‍ സമഗ്ര മുന്നേറ്റം
ജില്ലയില്‍ 2000 ഹെക്ടര്‍ നെല്‍കൃഷിയാണ് പ്രളയത്തില്‍ നശിച്ചത്. ഇതിനു പരിഹാരമായി കര്‍ഷകര്‍ക്ക് പുനഃകൃഷി ചെയ്യാന്‍ വിത്തുകള്‍ ലഭ്യമാക്കി. ഇതുള്‍പ്പെടെ 7,200 ഹെക്ടര്‍ സ്ഥലത്താണ് ഇത്തവണ നഞ്ചകൃഷി. ഹെക്ടറിന് ആയിരം രൂപ നിരക്കില്‍ ഇതുവരെ 68.965 ലക്ഷം രൂപയാണ് കര്‍ഷകര്‍ക്കു നല്‍കിയത്. ശേഷിക്കുന്ന തുക ഈ മാസം തന്നെ വിതരണം ചെയ്യും. 354 ഹെക്ടര്‍ സ്ഥലത്ത് സുഗന്ധ നെല്‍കൃഷിക്കായി 10,000 രൂപ പ്രകാരമാണ് ആനുകൂല്യം. ഇതിനാവശ്യമായ 35.4 ലക്ഷം രൂപയില്‍ നിന്ന് 14.3 ലക്ഷം വിതരണം ചെയ്തു. പാടശേഖരങ്ങളുടെ ചെലവിനായി ഹെക്ടറിന് 360 രൂപ പ്രകാരം 6.68 ലക്ഷം രൂപ ചെലവഴിച്ചു. 127.48 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിനായി 21.28 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. നെല്ല് സംസ്കരണത്തിനായി തിരുനെല്ലി അഗ്രോ പ്രൊസസിങ് കമ്പനി 11 ലക്ഷത്തിന്റെ പ്രൊജക്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കൃഷി ഡയറക്ടറുടെ അംഗീകാരത്തിനു ശേഷം നടപടികള്‍ തുടങ്ങും. എടവക കൃഷിഭവന് പരിധിയിലെ ബ്രഹ്മഗിരി റൈസ് ഇന്‍ഡസ്ട്രീസ് നെല്ലുകുത്ത് മില്ലിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നെല്‍കൃഷി കൂലിച്ചെലവ് സബ്സിഡി ഇനത്തില്‍ ജില്ലാ പഞ്ചായത്ത് വിഹിതമായി 2.51 കോടി രൂപ പഞ്ചായത്തുകള്‍ക്ക് അനുവദിച്ചു. ഇതു കര്‍ഷകര്‍ക്കു വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. ഇതേ ഇനത്തില്‍ 39.5 ലക്ഷം രൂപ പട്ടികവര്‍ഗ കര്‍ഷകര്‍ക്കു ലഭ്യമാക്കാനായി പഞ്ചായത്തുകളുടെ കൈവശമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍