കാണാതായ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്
മാനന്തവാടി:കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പിതൃസഹോദരന് പോലീസില്‍ പരാതി നല്കി. കെല്ലൂര്‍ കാറാട്ട്കുന്ന് പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന് നിസാമിനെയാണ് ഇന്നലെ ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ മാനന്തവാടി ചൂട്ടക്കടവിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയത്. പനമരം ബദറുല്‍ ഹുദാ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ നിസാമിനെ ഈ മാസം 1 മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് സ്ഥാപനം അധികൃതര്‍ പനമരം പോലീസില്‍ പരാതിയും നല്‍കിയിരുന്നു.എന്നാല്‍ നിസാം മരണപ്പെട്ട സ്ഥലത്ത് മതിലില്‍ എഴുതി വെച്ച വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പേരുകള്‍ സംബന്ധിച്ചാണ് ദുരൂഹത ഉയര്‍ന്നത്.സ്ഥാപനത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെടുത്തി നിസാമിനെ ചിലര്‍ മര്‍ദ്ദിച്ചതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് പിതാവിന്റെ സഹോദരന് റഫീഖ് പനമരം പോലിസിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത സംഭവത്തിന് ശേഷമാണ് നിസാം സ്ഥലത്ത് നിന്നും മാറിയത്. മാനന്തവാടിയിലെത്തിയ നിസാം തന്റെ മൊബൈല്‍ ഫോണ്‍ വിറ്റതിന് ശേഷം മൂവായിരം രൂപ കൈവശം വെച്ചായിരുന്നു ടൗണില്‍ ചിലവഴിച്ചതെന്ന് സൂചനയുണ്ട്. പതിനഞ്ച് വയസുകാരനെ ഇത്തരം ഒരു ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ തക്ക കാരണമെന്തെന്നാണ് പോലീസും ഊര്‍ജ്ജിതമായി അന്വേഷിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍