പാല്വെളിച്ചംകാരുടെ ഉറക്കം കെടുത്തി അജ്ഞാതന്റെ വിലസല്; രാത്രികളില്‍ വാതിലില്‍ മുട്ടുന്നത് പതിവാകുന്നു; തിരച്ചിലുമായി പോലീസും നാട്ടാരും; അനാവശ്യഭീതി വേണ്ടെന്ന് പോലീസ്
മാനന്തവാടി പാല്‍വെളിച്ചം മേഖലയില്‍ അജ്ഞാതവ്യക്തി ഭീതി പരത്തുന്നതായി നാട്ടുകാര്‍. രാത്രിയില്‍ വീടുകളിലെത്തി വാതിലില്‍ മുട്ടുകയും വാതില്‍ തള്ളിതുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് മുതല്‍ തുടങ്ങിയ ശല്ല്യം കഴിഞ്ഞദിവസവും ഉണ്ടായി. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസ് പലതവണ പ്രദേശത്ത് തിരച്ചില്‍ നടത്തി. നാട്ടുകാര്‍ സംഘടിച്ച് നടത്തിയ തിരച്ചിലില്‍ അജ്ഞാതനെ കണ്ടെത്തിയെങ്കിലും വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടതായി പറയുന്നു. ജനത്തിനെ ഭിതിയിലാക്കാന് ഏതോ മാനസിക വൈകല്ല്യമുള്ളയാള്‍ മനപൂര്‍വ്വം ശ്രമിക്കുന്നതായാണ് പോലീസ് ഭാഷ്യം.
രണ്ടാഴ്ച മുമ്പ് മുതലാണ് അജ്ഞാതന്‍ പാല്വെളിച്ചംകാരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയത്. പാല്‍വെളിച്ചം സ്വദേശികളായ കണികുടിയില്‍ ഷൈല, തെക്കേകര പ്രകാശന്, പാറയില്‍ നിധീഷ്, ചാമക്കാലില്‍ രഞ്ജിത്ത് തുടങ്ങിയവരുടെ വീടുകളില്‍ പലദിവസങ്ങളിലായി അജ്ഞാതന്റെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. രാത്രിയിലെത്തി വാതിലില്‍ മുട്ടുകയാണ് ഇയ്യാള് ചെയ്യുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തിറങ്ങുമ്പോഴേക്കും ഓടിമറയും. നാട്ടുകാരില്‍ ചിലര്‍ ഇയ്യാളെ കണ്ടതായി പറയുന്നുണ്ട്. നല്ല ഉയരംകൂടിയ വ്യക്തിയാണെന്നാണ് പറയുന്നത്. ഒരുതവണ ഉറക്കമിളച്ച് കാത്തിരുന്ന നാട്ടുകാര്‍ അജ്ഞാതനെ കണ്ടെത്തിയെങ്കിലും അയ്യാള് വളരെ വേഗത്തില്‍ ഓടി കാട്ടിലേക്ക് മറയുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭിതിയുണ്ടാക്കിയ 'ബ്ലാക്ക് മാന്‍ ' ന് ശേഷം വീണ്ടും സമാന രീതിയില്‍ ഒരാള്‍ നാട്ടുകാരുടെ ഉറക്കം കെടുത്താനാരംഭിച്ചതിനെ പോലീസും ഗൗരവമായാണ് കാണുന്നത്. എന്തോ മാനസിക തകരാറുള്ള വ്യക്തി നാട്ടുകാരെ ഭയപ്പെടുത്താന്‍ നടത്തുന്ന പ്രകടനമാണ് ഇതെന്ന് കരുതുന്നതായും, അനാവശ്യമായി ആരംതന്നെ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും തിരുനെല്ലി എസ് ബിജു ആന്റണി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. രാത്രി പോലീസും, നാട്ടുകാരും നിതാന്ത ജാഗ്രതയോടെ പരിശോധന നടത്തി വരുന്നുണ്ട്. എന്തുതന്നെയായാലും തങ്ങളുെട ഉറക്കം നഷ്ടപ്പെടുത്തുന്നയാളെ കയ്യോടെ പിടികൂടി പോലീസിലേല്പ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നാട്ടുകാരുമുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍