ക്വാറിയിലെ മണ്ണിടിച്ചില്‍; പൊതുപ്രവര്‍ത്തകന്റെ ഫെയ്സ് ബുക് പോസ്റ്റ് യാഥാര്‍ത്ഥ്യമായി
രണ്ട് വര്‍ഷം മുന്‍പ് പ്രദേശവാസിയും പൊതു പ്രവര്‍ത്തകനുമായ ഹിഷാം പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം കോറോം സെന്റ് മേരീസ് ക്വാറിയിലുണ്ടായ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍. നാലുവര്‍ഷം മുന്‍പ് വന്‍തോതില്‍ കുന്നിടിച്ച് മണ്ണ് നീക്കി പാറ ഖനനം നടത്തുന്നുവെന്നറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച് വരാനിരിക്കുന്ന അപകടത്തെ കുറിച്ച് അദ്ധേഹം സോഷ്യല്‍ മീഡിയലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും മുന്നറിയിപ്പ് നല്‍കിയിരുന്നു ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ ശക്തമായ പ്രക്ഷോഭം നടത്തുകയും കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ക്വാറിയുടെയും ക്രഷറിന്റെ യും പ്രവര്‍ത്തനം ആറ് മാസത്തോളം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടന്ന അട്ടിമറിയാണ് ക്വാറി തുറന്നതെന്നും അതിന്റെ ഫലമാണ് കഴിഞ്ഞദിവസത്തെ അപകടമെന്നും ഹിഷാം ചൂണ്ടിക്കാട്ടുന്നു.ക്വാറിയുടെ പ്രവര്‍ത്തനം പുനരവലോകനം ചെയ്ത് അനുമതി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അതീവ രഹസ്യമായി തഹസില്‍ദാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ക്വാറിയുടമയുടെ ആളുകള്‍ മാത്രം പങ്കെടുത്തുവെന്നും വീണ്ടും നിര്‍മ്മാണ സാമിഗ്രികളുടെ അഭാവമെന്ന പേരില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നുമാണ് ഹിഷാം ആരോപിക്കുന്നത്. ക്വാറിയുടെ അടുത്തതായി ക്വാറിയുട എം സാന്റ് ക്രഷറും സ്ഥാപിച്ചു. എതിര്‍ത്തവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിച്ചൂവെന്നും ഹിഷാം വെളിപ്പെടുത്തുന്നു.
പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സംരക്ഷകരായ ഗ്രാമ പഞ്ചായത്തിനേയും റവന്യൂ പോലീസ് തുടങ്ങിയ സംവിധാനങ്ങളേയും തുടരെ തുടരെ കോടതി വ്യവഹാരങ്ങളിലൂടെ ക്വാറിയുടമ നിശബ്ദമാക്കി.കസ്തൂരി രംഗന് കമ്മീഷന് അതീവ പരിസ്ഥിതികലോല മേഖലയായി കണ്ടെത്തിയ തൊണ്ടര്‍നാട് വില്ലേജില്‍ 2020 വരെ ലീസ് കാലാവധി യുള്ള ക്വാറി അത് കഴിയുമ്പോള്‍ നിര്‍ത്തുമെന്ന് കരുതി പ്രദേശവാസികള്‍ ആശ്വസിച്ചു.
ക്വാറി ഉടമയുടെ അടുത്ത സംരംഭമായ ടാര്‍ മിക്സിംഗ് പ്ലാന്റ് കോടതി അനുമതിയോടെ പോലീസ് സുരക്ഷയോടെ കോറോത്ത് തുടങ്ങിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയെന്നും വൈകാതെ സമരത്തിന് ഫലംകണ്ടൂവെന്നും ഹൈകോടതി പ്ലാന്റിന് അനുമതി നിഷേധിച്ചതിന്റെ ഫലമായി ക്വാറിയില്‍ സ്ഥാപിച്ച പ്ലാന്റ് നീക്കം ചെയ്യേണ്ടി വന്നതായും ഹിഷാം പറഞ്ഞു.
2018 മാര്‍ച്ചില്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ ക്വാറിയുടമ പുതുക്കാനായി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും പഞ്ചായത്ത് അനുമതി നിഷേധിച്ചു .2020 വരെ ലീസ് ഉള്ളതിനാല്‍ പാരിസ്ഥിതി ആഘാത പഠനം നിര്ബന്ധമില്ലെന്ന ഹൈകോടതി ഉത്തരവിന്റെ പേരില്‍ നിര്‍ബാധം തുടര്‍ന്നു വന്ന ഖനനം പഞ്ചായത്ത് അനുമതി നിഷേധിച്ചതോടെ വീണ്ടും നിലച്ചു. എന്നാല്‍ ക്വാറി ഉടമ പഞ്ചായതിരെ ഹൈകോടതിയില്‍ പോകുകയായിരുന്നു. എന്നാല്‍ ഗ്രാമപഞ്ചായത്ത് ഇതിനെതിരെ ശക്തമായ വാദമാണ് നടത്തിയത് .ഇതേ തുടര്‍ന്ന് മൂന്ന് മാസമായി കാറിയും ക്രഷറും അടഞ്ഞുകിടക്കുന്നു.
എന്നാല്‍ പ്രകൃതി ചൂഷണത്തിന്റെ ഫലമായി പ്രകൃതിതന്നെ നല്കിയ മറുപടിയാണ് കഴിഞ്ഞദിവസം കണ്ടതെന്നും അതിഭീകരമായ മണ്ണിടിച്ചിലില്‍ ആര്‍ക്കും ജീവനഷ്ടം സംഭവിക്കാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രമാണെന്നും ഹിഷാം പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍