സമരപ്രഖ്യാപന കണ്വെന്ഷന് നടത്തി
കല്‍പ്പറ്റ:വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും വയനാട്ടുകാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ ബഹുജന പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ വിവിധ സംഘടനകളുടെ ഐക്യവേദിയുടെ സമരപ്രഖ്യാപന കണ്വെന്ഷന് തീരുമാനിച്ചു. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ആഗസ്റ്റ് 4 ന് പതിനായിരം പേര് പങ്കെടുക്കുന്ന ബഹുജനമാര്‍ച്ചും, പ്രതിഷേധ സംഗമവും നടത്തും. സര്‍ക്കാര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നില്ലെങ്കില്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കുന്നതുള്‍പ്പടെയുള്ള പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കനും കണ്വെന്ഷന് തീരുമാനിച്ചു.ജനങ്ങളുടെ സൈ്വര്യജീവിതത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കും വിധം വന്യമൃഗശല്യവും, ആക്രമണങ്ങളും ജില്ലയില്‍ വര്‍ദ്ധിച്ചുവരുകയാണ്. ഭീതിമൂലം പലപ്രദേശങ്ങളിലും ജനങ്ങള്‍ക്ക് സമാധാനത്തോടെ അന്തിയുറങ്ങാന്‍ പോലും കഴിയുന്നില്ല. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളാണ് ഇവ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വനസംരക്ഷണവും, വന്യജീവി സംരക്ഷണവും പരമപ്രധാനമാവുമ്പോഴും അതോടൊപ്പം പ്രധാന്യമുള്ളതാണ് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നുള്ളതെന്ന് കണ്വന്ഷന് പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടാനും പരിഹാരമുണ്ടാക്കാനും കേന്ദ്ര-കേരള സര്‍ക്കാറുകള്‍ തയ്യാറാകണം. താല്‍ക്കാലിക പരിഹാരമാര്‍ഗ്ഗങ്ങളല്ല ദിര്ഘകാലടിസ്ഥാനത്തിലുള്ള പരിഹാര നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപ്പാക്കേണ്ട വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സമരപ്രഖ്യാപനരേഖയും കണ്വന്ഷന് അവതരിപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. കെ രാജന് എംഎല്‍എ അധ്യക്ഷനായിരുന്നു. സുരേഷ് താളൂര്‍ സമരപ്രഖ്യാപന രേഖ അവതരിപ്പിച്ചു. എംഎല്‍എമാരായ സി കെ ശശീന്ദ്രന്, ഒ ആര് കേളു, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍മൊകേരി, അഖിലേന്ത്യ കിസാന്‍സഭാ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, വി പി വര്‍ക്കി, സി എം ശിവരാമന്, ടി സി ജോസ്, ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ബഹുജന ഐക്യവേദി കണ്‍വീനര്‍ പി കെ സുരേഷ് സ്വാഗതവും ചെയര്മാന് ഡോ: അമ്പി ചിറയില്‍ നന്ദിയും രേഖപെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍