സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണം:സീനിയര്‍ സിറ്റിസണ്‍സ് ഫോറം
കല്‍പ്പറ്റ:സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ മുന്നോട്ട് വെച്ചിട്ടുള്ള മാനദണ്ഡങ്ങളായ കൂടെ താമസിക്കുന്നവരുടെ വരുമാനം, വീടിന്റെ വലുപ്പം ,വാഹനത്തിന്റെ വലുപ്പം ,വിദ്യാഭ്യാസം ,വിദേശത്ത് ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവ നീക്കി മുതിര്‍ന്ന പൗരന്റെ വരുമാനം മാത്രം കണക്കിലെടുത്ത് പെന്ഷന് നല്‍കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.അടുത്ത കാലത്ത് കൊടുത്ത പെന്ഷന് അപേക്ഷകളില്‍ തീരുമാനമെടുത്ത് പെന്ഷന് വിതരണം ചെയ്യണമെന്നും വയോജന നയം നിയമ പ്രാഭല്യം നല്കി നടപ്പിലാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി വിഹിതത്തിന്റെ 10%വയോജനങ്ങള്‍ക്കായി നീക്കിവെക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കര്‍മ്മ സമിതികളില്‍ വയോജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വയോജന സംസ്ഥാന കൗണ്‍സിലിലും ജില്ലാ കമ്മിറ്റികളിലും അംഗീകൃത വയോജന സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും വയനാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും വയനാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന നികുതി നിഷേധം കൈമാറ്റം തടയല്‍ കൈവശ രേഖ നല്കാതിരിക്കല് എന്നീ കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി നടപടി എടുക്കണമെന്നും കാഞ്ഞിരത്തിനാല്‍ ജെയിംസിന് അവകാശപ്പെട്ട ഭൂമി തിരിച്ച് ഏല്‍പ്പിച്ച് അത് പിടിച്ചെടുക്കാന്‍ കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണമെന്നും ധര്‍ണയില്‍ ആവശ്യപ്പെട്ടു.സീനിയര്‍ സിറ്റിസണ്‍സ് ഫോറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.കൃഷ്ണന് സ്വാഗതം പറഞ്ഞു.സംസ്ഥാന സമിതി അംഗം കെ.ആര്.ഗോപി,ജില്ലാ വൈസ് പ്രസിഡന്റ് വി.മൂസ്സ ഗൂഡലായ്,സി.കെ.ജയറാം,കെ.മജീദ്,ജി.കെ.ഗിരിജ,സി.കെ.സരോജിനി,ടി.വി.രാജന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍