ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം; വടക്കനാട് സമരം അഞ്ചാംദിവസവും പുരോഗമിക്കുന്നു
ബത്തേരി: വടക്കനാട് പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമസംരക്ഷണ സമിതി നേതൃത്വത്തില്‍ നടത്തുന്ന സമരവസാനിപ്പിക്കുന്നതിനായുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായി കളക്ടര്‍ എസ് സുഹാസ് സമരപന്തലിലെത്തി സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മാര്‍ച്ച് 27 ന് എം.എല്‍.എ മാരടക്കമുള്ള ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്നും അതുവരെ സമരം അവസാനിപ്പിക്കണമെന്നുമുള്ള കളക്ടറുടെ നിര്‍ദ്ദേശം സമരക്കാരക്കാര് തള്ളിയതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.
കഴിഞ്ഞ ദിവസം നാട്ടുകാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ എസ്. സുഹാസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സൂചിപ്പിച്ച് പ്രശ്ന പരിഹാര നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കളക്ടര്‍ സമരപന്തല്‍ സന്ദര്‍ശിക്കാത്തതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. കളക്ടറോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പികെ അസ്മത്ത്, ബത്തേരി നഗരസഭ ചെയര്മാന് സികെ സഹദേവന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ജില്ലയിലെ മൂന്ന് എംഎല്‍എ മാരടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 27ന് വിശദമായി ചര്‍ച്ച നടത്താമെന്നായിരുന്നു കളക്ടറുടെ നിര്‍ദ്ദേശം. അതുവരെ സമരം പിന്‍വലിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പരിഗണിക്കുന്നതുവരെ സമരം തുടരുമെന്നും താല്്കകാലികമായി സമരം നിര്ത്തുന്നതിനെപറ്റി ആലോചിക്കുന്നതുപോലുമില്ലെന്നും സമരക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് ഇന്നത്തെ ചര്‍ച്ച പൂര്‍ണ്ണ പരാജയമായത്. ഇതേ തുടര്‍ന്ന് കള്കടര്‍ മടങ്ങുകയും ചെയ്തു.
ഇന്നലെ കലക്ടറേറ്റില്‍ ഈ വിഷയം സംബന്ധിച്ച് കലക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സമരക്കാര്‍ പങ്കെടുത്തില്ല. കലക്ടര്‍ സമരക്കാരെ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗ്രാമസംരക്ഷണ സമിതി പ്രതിനിധികള്‍ വിട്ടുനിന്നത്. തുടര്‍ന്ന് രാവിലെ വീണ്ടും സമര പ്രതിനിധികളെ കലക്ടര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കേണ്ടെന്ന് സംരക്ഷണ സമിതി തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരാരും തന്നെ സ്ഥലത്തെത്തി വന്യമൃഗശല്യം മൂലമുള്ള കെടുതികള്‍ മനസിലാക്കുകയോ സമരക്കാരെ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചാല്‍ കലക്ടര്‍ വിളിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നായിരുന്നു സമരക്കാരുടെ നിലപാട്. രണ്ടാം വാര്‍ഡ് മെമ്പര്‍ എന്‍.കെ.മോഹനന്, പ്രദേശവാസികളായ വി.സി ഷൈന്‍, നിഖില്‍ ജോര്‍ജ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. എന്‍.കെ. മോഹനന്റെ ആരോഗ്യ നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബത്തേരി പോലീസ് എത്തിയിരുന്നു. എന്നാല്‍ അദേഹത്തിന്റെ എതിര്‍പ്പു മൂലം ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ല. ഇതിനിടെ
സമരക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനൊപ്പം തന്നെ വന്യജീവി ശല്യമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്ത് വേഗത്തിലാക്കണമെന്നും നിലവിലുള്ള വന്യമൃഗ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കലക്ടര്‍ വൈല്‍ഡ്ലൈഫ് വാര്ഡന് നിര്‍ദേശം നല്‍കിയിരുന്നു. നിരാഹാരമനുഷ്ഠിക്കുന്നവരുടെ ആരോഗ്യനില മോശമായ സാഹചര്യത്തില്‍ ഇവരുടെ ആരോഗ്യ നില പരിശോധിക്കുന്നതിനായി ഒരു സീനിയര്‍ മെഡിക്കല്‍ ഓഫീസറെ പ്രത്യേകം നിയോഗിക്കണമെന്ന് കലക്ടര്‍ ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറെ വിളിച്ചുവരുത്തിയാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. സമരക്കാരുടെ ആരോഗ്യനില വഷളാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബത്തേരി പോലീസ് കഴിഞ്ഞ ദിവസം ഡോക്ടറുടെ സേവനം തേടിയിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞ് ഡോക്ടറെ ലഭിക്കാതിരുന്നതിനാല്‍ ആരോഗ്യനില പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കലക്ടര്‍ ഇടപെട്ടത്.
വന്യജീവി സങ്കേതത്തിനു ചുറ്റും കരിങ്കല്‍ മതില് നിര്‍മിച്ച് അതില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുക, വന്യജീവി ആക്രമണത്താല്‍ മനുഷ്യര്‍ മരിക്കുന്ന സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ആശ്രിതന് ജോലി നല്‍കുക, വന്യമൃഗശല്യം മൂലമുണ്ടാകുന്ന വളര്‍ത്തുമൃഗ, കൃഷി നാശത്തിന് 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം അനുവദിക്കുക, പ്രശ്നത്തിന് ശാശ്വത പരിഹരം ഉണ്ടാകുന്നതുവരെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ഇതില്‍ കലക്ടര്‍ എന്ന നിലയില്‍ ഇടപെടാന്‍ പറ്റുന്ന വിഷയങ്ങളില്‍ നടപടി സ്വീകരിക്കാനാണ് വൈല്‍ഡ്ലൈഫ് വാര്‍ഡനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം വൈല്ഡ്ലെഫ് സമരക്കാരുമായി നടത്തിയ ചര്‍ച്ച വിജയിച്ചില്ല. സമരക്കാര്‍ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളിലും തനിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് അനിവാര്യമെന്നും വൈല്‍ഡ്ലൈഫ് വാര്ഡന് അറിയിച്ചിരുന്നു.
ഇതിനിടെ സമരത്തിന് ജനപിന്തുണ വര്‍ധിച്ചുവരുന്നത് ജില്ലാ ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും വടക്കനാട് സമരത്തെ നിരീക്ഷിച്ചു വരുകയാണ്. ഇന്നലെയും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളും സംഘടനകളും പിന്തുണ അറിയിച്ച് സമരപന്തലിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കളക്ടറടക്കമുള്ള ജില്ല ഭരണകൂട പ്രതിനിധികളും, ജില്ല പഞ്ചായത്ത്മുനിസിപ്പാലിറ്റി ജനപ്രതിനിധികളും സമരപന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍