പാഷന് ഫ്രൂട്ട് കൃഷിയില്‍ വയനാടിന് അനന്തസാധ്യത: ജില്ലാ കലക്ടര്‍ എസ്.സുഹാസ്
അമ്പലവയല്‍: ആഗോള വിപണിയില്‍ ഉയര്‍ന്ന ഡിമാന്റുള്ള പാഷന് ഫ്രൂട്ടിന്റെ കൃഷിയില്‍ വയനാട് ജില്ലക്ക് അനന്തസാധ്യതകളാണുള്ളതെന്ന് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന പാഷന് ഫ്രൂട്ട് ബോധവല്‍ക്കരണ ശില്‍പ്പശാല അഭിപ്രായപ്പെട്ടു. പ്രത്യേക ഫലവര്‍ഗ്ഗ മേഖലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയില്‍ പാഷന് ഫ്രൂട്ട് കൃഷിക്ക് വേണ്ടി എടവക , പടിത്താറത്തറ പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണവും പ്രദര്‍ശനവും സംഘടിപ്പിച്ചത്.വയനാട് ജില്ലാ കലക്ടര്‍ എസ്.സുഹാസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സുഗന്ധഗിരി ആദിവാസി പുനരധിവാസി മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാഷന് ഫ്രൂട്ട് കൃഷി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. വയനാട്ടില്‍ ഏറ്റവും അനുയോജ്യമായ ഫലവര്‍ഗ്ഗങ്ങളില്‍ മുന്‍പന്തിയിലുള്ളത് പാഷന് ഫ്രൂട്ടും അവക്കാഡോയും ആണന്നും സമ്മിശ്ര കൃഷിയാണ് ലാഭകരമെന്ന് കര്‍ഷകര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ പത്ത് ഗ്രാമപഞ്ചായത്തുകളില്‍ ഫലവര്‍ഗ്ഗകൃഷി നടത്തുമെന്നും കൃഷിക്കാവശ്യമായ തൈകള്‍ ഗ്രാമ പഞ്ചായത്തുകള്‍ ഉല്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ടന്നും ഇരുപത് ലക്ഷം രൂപ ഇതിനായി അനുവദിച്ചുവെന്നും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച്.മെഹര്ബാന് പറഞ്ഞു. അവകാഡോ,ലിച്ചി, റമ്പുട്ടാന്, മാങ്കോസ്റ്റിന്‍ തുടങ്ങിയവയാണ് മറ്റിനങ്ങള്‍.
ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീത വിജയന് അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി.രാജേന്ദ്രന് ,കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്സ്, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡണ്ട് ഊര്‍മ്മിള പഥക് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാഷന് ഫ്രൂട്ട് ആദായവും ആരോഗ്യവും എന്ന വിഷയത്തില്‍ വിള പരിപാലനം, കീട രോഗനിയന്ത്രണം, വിപണി എന്നീ കാര്യങ്ങളെ കുറിച്ച് വാഴക്കുളം പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം മുന്‍ മേധാവി ഡോ: പി.പി. ജോയ് ക്ലാസ്സെടുത്തു. പാഷന് ഫ്രൂട്ടിന്റെ വിവിധ ഫലവര്‍ഗ്ഗങ്ങളുടെയും പ്രദര്‍ശനവും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍