മറുനാടന്‍ തൊഴിലാളികള്‍ക്കായുള്ള ഇന്‍ഷൂറന്‍സ്: മൊബൈല്‍ യൂണിറ്റിന് ജില്ലയില്‍ തുടക്കം.
കല്‍പ്പറ്റ:സംസ്ഥാന തൊഴില്‍ വകുപ്പ് ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസിന്റെ മൊബൈല്‍ യൂണിറ്റ് മുഖേനയുള്ള ജില്ലാതല ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍വ്വഹിച്ചു. ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ കേന്ദ്രീകരിച്ചിരിക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്ക് തത്സമയം ബയോമെട്രിക് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്യുന്നതാണ് പദ്ധതി.
പദ്ധതിയില്‍ അംഗമാകുന്ന മറുനാടന്‍ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും, അപകട മരണം സംഭവിച്ചാല്‍ കുടുംബത്തിന് 2,00,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുന്നതിനായി തൊഴിലാളിയോ, തൊഴിലുടമയോ യാതൊരു വിഹിതവും അടയ്ക്കേണ്ടതില്ല. കാര്‍ഡ് കൈപ്പറ്റുന്ന തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ഏത് പ്രദേശത്തുനിന്നും ക്ലെയിമിന് അര്‍ഹതയുണ്ടായിരിക്കും. ജില്ലയിലെ മുഴുവന്‍ മറുനാടന്‍ തൊഴിലാളികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് മൊബൈല്‍ യൂണിറ്റ് ആരംഭിച്ചതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെ കൊണ്ട് തൊഴില്‍ ചെയ്യിക്കുന്ന തൊഴിലുടമകളും തൊഴിലാളികള്‍ക്ക് വാടക കെട്ടിടം നല്‍കിയിട്ടുള്ള കെട്ടിട ഉടമസ്ഥരും ജില്ലാ ലേബര്‍ ഓഫീസുമായോ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുമായോ ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ഫോണ്‍ : ജില്ലാ ലേബര്‍ ഓഫീസര്‍ - 04936 203905, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കല്‍പ്പറ്റ - 8547655684, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി - 8547655690, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ മാനന്തവാടി -8547655686.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍