വ്യാജ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ പണപ്പിരിവ് നടത്തിയ യുവാവ് അറസ്റ്റില്‍
' കനിവ് എവിടെയുണ്ടോ അവിടെ ഹൃദയമുണ്ടാകും കൂടെ കനവും' എന്ന ആപ്തവാക്യത്തോടെ തയ്യാറാക്കിയ നോട്ടീസും, കനവ് ചാരിറ്റബിള്‍ സൊസൈറ്റിയെന്ന വ്യാജ സ്ഥാപനത്തിന്റെ പേരില്‍ അര്ബുദരോഗികളേയും, കിടപ്പുരോഗികളേയും സഹായിക്കാനാണെന്ന വ്യാജേനെ സംഭാവന രസീത് ബുക്കും തയ്യാറാക്കി നാട്ടുകാരെ പറ്റിച്ച് പണപ്പിരിവ് നടത്തിയ വിരുതനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.കോഴിക്കോട് പോക്കുന്നു ആറ്റുപുറത്ത് അബ്ദുള്‍ ജബ്ബാര്‍ (48) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്.
കനിവ് ചാരിറ്റബിള്‍ സൊസൈറ്റി, കാഞ്ഞവെളി, മാനന്തവാടി എന്ന വിലാസത്തിലാണ് വ്യാജനോട്ടീസും, രസീപ്റ്റ് ബുക്കും അടിച്ച് പിരിവ് നടത്തിയത്. കമ്പളക്കാട് ചിത്രമൂല ഭാഗങ്ങളിലെ വീടുകളിലാണ് ജബ്ബാര്‍ പണപിരിവ് നടത്തിയത്. അര്ബുദരോഗികളേയും, കിടപ്പുരോഗികളേയും,ആലംബഹീനരേയും സഹായിക്കാനായി കനിവുള്ളവരുടെ കാരുണ്യം കാത്ത് 'കനവ്' ചാരിറ്റബിള്‍ സൊസൈറ്റിയെന്ന് വ്യാജേനെ പാവങ്ങളായ നാട്ടുകാരുടെ കണ്ണില്‍പൊടിയിട്ട് പണം തട്ടാനാണ് കോഴിക്കോട് നിന്നും വന്ന ഈ വിരുതന് ശ്രമിച്ചത്. എന്നാല്‍ മാനന്തവാടിയില്‍ കാഞ്ഞവെളി എന്ന സ്ഥലമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ജബ്ബാറിനെ തടഞ്ഞുവെക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന കമ്പളക്കാട് എസ്ഐ ഹരിലാല്‍ ജി നായരും സംഘവുമെത്തി തട്ടിപ്പുവീരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ ഇയ്യാളുടെ കൂടെ വേറെയും രണ്ട് പേരുള്ളതായി പോലീസ്ിന് സൂചന ലഭിച്ചിട്ടുണ്ട്. അവരെ കേന്ദ്രീകരിച്ച് പോലീസ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍, സിപിഒ ചന്ദ്രന്, ഹോംഗാര്‍ഡ് ശശികുമാര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍