പുലിക്കാട്ട്കടവ് പാലം പൊളിച്ചതോടെ ദുരിതത്തിലായതായി പ്രദേശവാസികള്‍
വാളാട്: തവിഞ്ഞാല്‍ -തൊണ്ടര്‍നാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാളാട് പുലിക്കാട്ട്ക്കടവിലുണ്ടായിരുന്ന മരപ്പാലം പൊളിച്ചതോടെ തങ്ങള്‍ ദുരിതത്തിലായതായി പ്രദേശവാസികള്‍. കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുവാന്‍ കരാറുകാരന്‍ മരപ്പാലം പൊളിച്ചു കളഞ്ഞതിനെ തുടര്‍ന്നാണ് തങ്ങള്‍ ദുരിതത്തിലായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന തൂക്ക് പാലത്തിലൂടെ ആവശ്യ സാധനങ്ങള്‍ക്കും മറ്റും വാളാടേക്ക് പോയിരുന്നവരോട് പകരം താല്‍ക്കാലിക പാലം നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് കരാറുകാരന്‍ കബളിപ്പിക്കുകയായിരുന്നുയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിലവില്‍ ഏതുനിമിഷവും ഒഴുകിപ്പോകാന്‍ സാധ്യതയുള്ള ഒരു മരത്തടിയിലൂടെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2 പേരാണ് മരത്തടിയില്‍ നിന്നും വെള്ളത്തില്‍ വീണത്. ഇനിയൊരു അപകടം ഉണ്ടാകുന്നതിനു മുമ്പേ കരാറുകാരന്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചു നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുതിയ കോണ്‍ക്രീറ്റ് പാലത്തിനു വേണ്ടി ഒ ആര്‍ കേളു എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 12.5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പക്ഷേ പണി തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും പാലത്തിന്റെ പൈലിംഗ് പകുതിപോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പണി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ നാട്ടുകാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍