വനവത്ക്കരണത്തിന് തുടക്കമിട്ടു: സുന്ദര്‍ലാല്‍ ബഹുഗുണയെ കുറിച്ചുള്ള ഓര്‍മ്മയില്‍ ജയശ്രീ സ്‌കൂള്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹരിതവത്ക്കരണത്തിന് തുടക്കമിട്ടത് കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ലാല്‍ ബഹുഗുണയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നട്ട മാവില്‍തൈയില്‍ നിന്നാണ് ഇന്ന് കാണുന്ന വനവത്ക്കരണമാതൃകയിലേക്ക് എത്തിയതെന്ന് ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ.ആര്‍ ജയരാജ് പറഞ്ഞു. ജയശ്രീയുടെ അങ്കണത്തിലെത്തിയ സുന്ദര്‍ലാല്‍ ബഹുഗുണ വിദ്യാര്‍ഥികളെയും അധ്യാപകരെയെല്ലാം വിളിച്ചുനിര്‍ത്തി പ്രാര്‍ത്ഥന ചൊല്ലിയ ശേഷമായിരുന്നു അന്ന് വൃക്ഷത്തൈ നട്ടത്. അതായിരുന്നു ക്യാംപസിലെ ഹരിതവത്ക്കരണത്തിന് പ്രചോദനമായതെന്നും ജയരാജ് വ്യക്തമാക്കുന്നു. ഹരിതവത്ക്കരണത്തിനായി നിരവധി പദ്ധതികളാണ് ജയശ്രീ സ്‌കൂളില്‍ നടപ്പിലാക്കുന്നത്. സ്‌കൂളിലെത്തുന്നവര്‍ വൃക്ഷത്തൈ നട്ട് മടങ്ങുന്ന ഓര്‍മ്മമരം പദ്ധതി, ഏറെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വിദ്യാവനം എന്നിങ്ങനെ ഒട്ടനവധി പദ്ധതികള്‍ ഇവിടെ നടപ്പിലാക്കി വരുന്നുണ്ട്. നാല്‍പതിലധികം ഫലവൃക്ഷങ്ങള്‍, നക്ഷത്രവനം, ഔഷധസസ്യങ്ങള്‍, പ്ലാവിന്‍തോട്ടം, തണല്‍മരങ്ങള്‍, മുളന്തോട്ടം എന്നിവയും ജയശ്രീയുടെ മാത്രം പ്രത്യേകതയാണ്. ജയരാജിനെ കൂടാതെ സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം, ഹെഡ്മാസ്റ്റര്‍ വി ടി ലവന്‍, പി ടി എ പ്രസിഡന്റ് പി എ നാസര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനവത്ക്കരണ പരിപാടികള്‍ നടന്നുവരുന്നത്. സ്‌കൂളിലെ എന്‍ സി സി, എസ് പി സി, എന്‍ എസ് എസ്, റെഡ്‌ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്, പരിസ്ഥിതിക്ലബ്ബ്, ഹരിതസേന തുടങ്ങിയവയും ഈ വനവത്ക്കരണ പ്രവൃത്തികളില്‍ മുഖ്യപങ്ക് വഹിക്കുന്നു. സുന്ദര്‍ലാല്‍ ബഹുഗുണയെന്ന പ്രകൃതിസ്‌നേഹി ഓര്‍മ്മയായെങ്കിലും, ആ സാന്നിധ്യമറിഞ്ഞ ജയശ്രീ സ്‌കൂളും അദ്ദേഹം നട്ട മരവും എന്നും പ്രകൃതിസ്‌നേഹത്തിന്റെ പ്രതീകമായി നിലനില്‍ക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍