17 വര്‍ഷങ്ങളായി റമദാന്‍ നോമ്പു നോല്‍ക്കുന്ന ക്രൈസ്തവ സഹോദരന്‍..! ;പൊതുപ്രവര്‍ത്തകനായ ബൈജു നമ്പിക്കൊല്ലി വ്യത്യസ്തനാകുന്നു
പുല്‍പ്പള്ളി: ഇസ്ലാമിക കലണ്ടറായ ഹിജ്‌റ വര്‍ഷ പ്രകാരം ഒന്‍പതാം മാസമായ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ നിര്‍ബന്ധവ്രതമെടുക്കേണ്ടതുണ്ട്. റമദാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ കഴിഞ്ഞ 17 വര്‍ഷമായി മുടങ്ങാതെ പുണ്യ റമദാനില്‍ നോമ്പു നോല്‍ക്കുന്ന ബൈജു നമ്പിക്കൊല്ലിയെന്ന യുവാവ് വ്യത്യസ്തനാകുകയാണ്. ഡിവൈഎഫ്‌ഐ പുല്‍പ്പള്ളി ബ്ലോക്ക് സെക്രട്ടറി, ക്ഷീരസംഘം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബൈജുവിന് ഒരൊറ്റ ദിവസം പോലും വ്രതം മുടക്കാതെ പൊതുപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടുമുണ്ട്. എക്‌സൈസ് ഡിപ്പാര്‍ട്ട് മെന്റിലുള്ള ഭാര്യ സെല്‍മ ജോസ് പിന്തുണയുമായി ബൈജുവിന്റെ കൂടെയുണ്ട്.
മുസ്ലീം സമുദായ വിശ്വാസ പ്രകാരം രോഗി, പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍, ബുദ്ധി ഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അവശരായ വൃദ്ധര്‍, യാത്രക്കാര്‍ എന്നിവര്‍ ഒഴികെ എല്ലാവര്‍ക്കും റമദാന്‍ വ്രതം നിര്‍ബന്ധമാണ്. സാങ്കേതികമായി സുബ്ഹി ബാങ്ക് വിളിക്കുന്നത് മുതല്‍ മുതല്‍ വൈകീട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്തമനം) വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ് സ്വൌം അഥവാ സ്വിയാം നോമ്പ്/ വ്രതം.
എന്നാല്‍ ഇതര മത വിഭാഗമായ െ്രെകസ്തവ മതസ്ഥനായ ബൈജു മുസ്ലീം വിഭാഗത്തിനു പോലും അനുകരിക്കാവുന്ന വിധത്തിലാണ് തന്റെ വ്രതം മുന്നോട്ട് കൊണ്ടു പോകുന്നത്. കോളേജ് കാലഘട്ടം പിന്നിട്ട മുതല്‍ ഇക്കാലമത്രയും പുണ്യ റമദാന്‍ വ്രതം വിടാതെ പിന്തുടരാന്‍ ബൈജു കാണിക്കുന്ന ആത്മാര്‍ത്ഥത എടുത്ത് പറയേണ്ടതാണെന്ന് ബൈജുവിന്റെ സഹയാത്രികരായ മുസ്ലീം സഹോദരര്‍ പറയുന്നു.
നോമ്പു ദിനങ്ങളില്‍ പുലര്‍ച്ചെ ഭാര്യ സെല്‍മയുണ്ടാക്കി നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ബൈജു തന്റെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുന്നത്. തുടര്‍ന്ന് വൈകുന്നേരം സുഹൃത്തുക്കളുടെ കൂടെ പള്ളികളില്‍ പോയി നോമ്പുതുറക്കും. ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷങ്ങളിലായി അധികവും വീട്ടില്‍ തന്നെയാണ് നോമ്പുതുറ.
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം, പുല്‍പ്പള്ളി ബ്ലോക്ക് സെക്രട്ടറി, സി പി എം പുല്‍പ്പള്ളി ഏര്യാ കമ്മിറ്റിയംഗം, പുല്‍പ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ ബൈജു പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മികച്ച ഒരു യുവ കര്‍ഷകന്‍ കൂടിയാണ് ബൈജു. ഭാര്യ സെല്‍മ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് മാനന്തവാടി റെയിഞ്ച് ഡബ്ല്യു.സി.ഇ.ഒ ആയി ജോലി ചെയ്ത് വരികയാണ്. ശ്രേയ ഏക മകളാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍