കാല്‍ നൂറ്റാണ്ടായി കളരിയെ നെഞ്ചിലേറ്റി തോമസ്..!
മാനന്തവാടി: കേരളത്തിന്റെ പരമ്പരാഗത ആയോധന കലയായ കളരിയെ കാല്‍ നൂറ്റാണ്ടായി നെഞ്ചിലേറ്റുകയാണ് എടവക പഞ്ചായത്തിലെ കമ്മന, കുന്നത്ത് കുഴി കെ എഫ് തോമസ്. മികച്ച ഒരു കര്‍ഷകന്‍കൂടിയാണ് ഈ 45 കാരന്‍ തന്റെ ഇരുപതാം വയസ്സിലാണ് പീച്ചംങ്കോട് വിജയന്‍ ഗുരുക്കളില്‍ നിന്ന് തോമസ് കളരി അഭ്യസിക്കാന്‍ തുടങ്ങിയത്. പിന്നീട് പത്മശ്രീ മീനാക്ഷി ഗുരുക്കളെ പോലെയുള്ള പ്രമുഖരില്‍ നിന്നും കളരിയുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍ സ്വായത്തമാക്കിയ തോമസിന് 40 വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലുമായി വനിതകളടക്കുള്ള നിരവധി പേര്‍ ശിഷ്യഗണങ്ങളായുണ്ട്. കൂടാതെ പ്രാദേശികമായി 100 ഓളം പേര്‍ക്കും തോമസ് തന്റെ വീടിനോട് ചേര്‍ന്നുള്ള കളരിയില്‍ ആയോധന കല പകര്‍ന്ന് നല്‍കുന്നുണ്ട്. വിദേശത്ത് നിന്നുള്ളവരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചാണ് കളരി അഭ്യസിപ്പിക്കുന്നത്.കൂടാതെ സ്‌റ്റേജ് ഷോകള്‍, നൃത്തവും കളരിയും ചേര്‍ന്നുള്ള ഫ്യുഷന്‍ടൂര്‍ പാക്കേജുകളുമായി ബന്ധപ്പെട്ട് സ്വന്തം കളരിയില്‍ പ്രദര്‍ശനവും തോമസ് നടത്തുന്നുണ്ട്. പ്രി ഡിഗ്രി വിദ്യാഭ്യസം മാത്രമുള്ള തോമസ് ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും.കുതിര സവാരിയിലും തോമസ് തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 4 ലക്ഷം രൂപ വില വരുന്ന ബദരി, രുദ്ര എന്നീ കുതിരകളും തോമസിന് ഏറെ പ്രിയപ്പെട്ടവരാണ്. ജില്ലയില്‍ മുമ്പ് പല പ്രധാന ഘോഷയാത്രകളിലും സജീവ സാന്നിധ്യമായിരുന്നു ബദരി എന്ന കുതിരയും, സാരഥിയായി തോമസും.
മക്കളായ പ്രണവ്, അദ്വൈത് എന്നിവര്‍ കളരിയിലും, കുതിര സവാരിയിലും വൈദഗ്ധ്യം തെളിയിച്ചവരാണ്. കളരിക്ക് ഇന്നത്തെ കാലഘട്ടത്തില്‍ പ്രാധാന്യം നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് തോമസ് പറയുന്നു.4 കുളങ്ങളിലായി മത്സ്യകൃഷിയും നടത്തുന്നുണ്ട്. മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് മുന്ന് തവണ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കുടാതെ ആട്, താറാവ് എന്നിവയെ വളര്‍ത്തുന്നതിനൊടൊപ്പം സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കൊവിഡുണ്ടാക്കിയ കെട്ട കാലത്തിന്റെ അറുതിക്കായ് മറ്റെല്ലാവരെയും പോലെ തോമസും കാത്തിരിക്കുകയാണ്. .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍