ദുര്‍ബല സ്ഥാനാര്‍ത്ഥികളെയിറക്കി എല്‍.ഡി.എഫ് ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമൊരുക്കുന്നു: രമേശ് ചെന്നിത്തല.
ബത്തേരി: ദുര്‍ബല സ്ഥാനാര്‍ത്ഥികളെയിറക്കി എല്‍.ഡി.എഫ് ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമൊരുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലമ്പുഴയില്‍ കഴിഞ്ഞ തവണ വി.എസ് അച്യുതാനന്ദനെയാണ് സി.പി.എം മത്സരിപ്പിച്ചതെങ്കില്‍, ഇത്തവണ അവിടെ പ്രമുഖരാരുമില്ല. മഞ്ചേശ്വരമടക്കമുള്ള മണ്ഡലങ്ങളിലും സമാനസ്ഥിതിയാണുള്ളത്. ബി.ജെ.പിയും സി.പി.എമ്മും പരസ്പരം കൈകോര്‍ക്കുന്നതിന്റെ തെളിവാണിത്. എന്നാല്‍ യു ഡി എഫ് അങ്ങനെയല്ല, നേമം ഗുജറാത്താണെന്നാണ് ബി.ജെ.പി പറഞ്ഞത്. ആ ഗുജറാത്തില്‍ യു.ഡി.എഫിന്റെ കൊടിനാട്ടാനാണ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പുലിയെ മടയില്‍ ചെന്നു നേരിടുകയെന്ന തന്ത്രമാണ് യു.ഡി.എഫ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ പോകുന്നത്.ബി ജെ പിയെ നേരിടാന്‍ എന്തുകൊണ്ട് സി പി എം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടിയായിരുന്നില്ല ഇവിടെ ഭരണം നടന്നത്. മറിച്ച് സമ്പന്നര്‍ക്ക് വേണ്ടിയായിരുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്കെല്ലാം വിലയിടിയുകയാണ് കര്‍ഷകര്‍ ഗുരതരമായ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വയനാട്ടിലെ കര്‍ഷകര്‍ക്ക് ഏതെങ്കിലുമൊരു പദ്ധതി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി നടപ്പിലാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചില്ല. വയനാട് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും ചിലവഴിച്ചില്ല. വയനാടന്‍ കാപ്പി ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി ബ്രാന്റ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല. ഇടുക്കിയിലും 15000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിരുന്നു. എന്നാല്‍ അവിടെയും ഒരു പൈസ പോലും ചിലവഴിച്ചില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം ഭരിച്ചത്. ഓരോ അഴിമിതിയും പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് സാധിച്ചു. സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം പിന്നീട് സത്യമായിരുന്നുവെന്ന് തെളിയുകയും ചെയ്തുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഈ അഴിമതികളെല്ലാം അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതുപോലൊരു സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടായിട്ടില്ല. ചെറുപ്പക്കാരും, അഭ്യസ്ത വിദ്യരുമടങ്ങുന്ന സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ കോണ്‍ഗ്രസില്‍ വിപ്ലവമുണ്ടാക്കിയിരിക്കുന്നു. പാര്‍ട്ടി ഒരു മാറ്റത്തിന് വിധേയമാകുകയാണ്. ആ മാറ്റം ഒരു ചലനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍