കല്‍പ്പറ്റ നഗരസഭ എല്‍.ഡി.എഫിന്
കല്‍പ്പറ്റ: യു.ഡി.എഫ്. ഭരിക്കുന്ന കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് എന്നിവര്‍ക്കെതിരേ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം ജനതാദള്‍ യു (ജെ.ഡി.യു.) അംഗങ്ങളുടെ പിന്തുണയോടെ പാസായി.ജെ.ഡി.യു അംഗങ്ങളായ ഡി. രാജന്, ബിന്ദു ജോസ് എന്നിവരും സ്വതന്ത്രന് രാധാകൃഷ്ണനും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ 13നെതിരേ 15 വോട്ടുകള്‍ക്കാണ് ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്മാന് പി.പി. ആലി എന്നിവര്‍ക്കെതിരായ അവിശ്വാസം പാസായത്. അവിശ്വാസത്തെ പിന്തുണക്കാതിരിക്കാന്‍ നിതീഷ്കുമാര്‍ വിഭാഗവും പിന്തുണക്കാന്‍ വീരേന്ദ്രകുമാര്‍ വിഭാഗവും രണ്ട് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
ഇതില്‍ വീരേന്ദ്രകുമാറിന്റെ നിര്‍ദേശം അനുസരിച്ചാണ് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചത്. 28 അംഗങ്ങളുള്ള കൗണ്‍സിലില്‍ എല്‍.ഡി.എഫില്‍ സി.പി.എം10, സി.പി.ഐ2, യു.ഡി.എഫില്‍ കോണ്‍ഗ്രസ്8, ലീഗ്5 എന്നിങ്ങനെയാണ് കക്ഷിനില. ജെ.ഡി.യുവിന് രണ്ട് അംഗങ്ങള്‍ക്കൊപ്പം സ്വതന്ത്രന് രാധാകൃഷ്ണന്റെയും പിന്തുണയിലാണ് മുമ്പ് യു.ഡി.എഫ്. നഗരസഭ ഭരിച്ചിരുന്നത്. കല്‍പ്പറ്റ നഗരസഭ രൂപീകൃതമായി 20 വര്‍ഷത്തിനൊടുവില്‍ ആദ്യമായി യു.ഡി.എഫ് അധികാരത്തിലെത്തിയത് 2011ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ്. പിന്നീട് 2016 ല്‍ നടന്ന തെരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു വിജയം.
കല്‍പ്പറ്റ: ജെ.ഡി.യു. പിന്തുണയോടെ എല്‍.ഡി.എഫ്. പിടിച്ചെടുത്ത കല്‍പ്പറ്റ നഗരസഭയുടെ ചെയര്‍പേഴ്സനായി സി.പി.എമ്മിലെ സനിത ജഗദീഷിന് നറുക്കുവീണേക്കും. സനിതയെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ചെയര്‍പേഴ്സണ്‍ സ്ഥാനം വനിതകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. അവിശ്വാസത്തെ പിന്തുണച്ച സ്വതന്ത്രന് രാധാകൃഷ്ണനും അര്‍ഹമായ സ്ഥാനം നല്‍കിയേക്കും. ജെ.ഡി.യുവിന് ഭരണ പ്രതിനിധ്യം നല്കാന് ധാരണയുണ്ടാക്കാനും ആലോചനയുണ്ട്. ഇതിനിടെ കല്‍പ്പറ്റ നഗരസഭയില്‍ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്ത ജെ.ഡി.യു. കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് നിതീഷ്കുമാര്‍ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജയകുമാര്‍ എഴുത്തുപള്ളി പറഞ്ഞു. വിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ 120 ദിവസം കൊണ്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്നതാണ് നിയമം. അതേസമയം, വിശ്വാസവേട്ട് തേടുന്നതിന് മുമ്പ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രക്രിയയാണ് കല്‍പ്പറ്റയില്‍ നടന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും തുടര്‍നടപടികള്‍ക്കായി ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിലെ സനിത ജഗദീഷിനെ ചെയര്പേഴ്സനാക്കാനാണ് എല്‍.ഡി.എഫ്. നീക്കം.
എല്‍.ഡി.എഫും യു.ഡി.എഫും കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടത്തി. ജെ.ഡി.യുവിനെ കൂട്ടുപിടിച്ച് കല്‍പ്പറ്റ നഗരസഭയിലെ യു.ഡി.എഫ്. ഭരണസമിതിയെ എല്‍.ഡി.എഫ്. അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. മുനിസിപ്പല്‍ കമ്മിറ്റിയാണ് ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തിയത്. സി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. പി.പി. ആലി, ടി.ജെ. ഐസക്, കെ.കെ. രാജേന്ദ്രന്, എ.പി. ഹമീദ്, കേയംതൊടി മുജീദ്, മാടായി ലത്തീഫ്, പി. ബീരാന്‍കോയ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍