കല്‍പ്പറ്റ നഗരസഭയില്‍ നാളെ അവിശ്വാസം
കല്‍പ്പറ്റ: ജനതാദള്‍ പിന്തുണയോടെ യു.ഡി.എഫ്. ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയായ കല്‍പ്പറ്റ നഗരസഭയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബാ മൊയ്തീന് കുട്ടിക്കെതിരെ എല്‍. ഡി.എഫ്. കൊണ്ട് വരുന്ന അവിശ്വാസ പ്രമേയം നാളെ (മാര്‍ച്ച് 6) പരിഗണിക്കും. സി.പി.എം നേതൃത്വത്തില്‍ സ്വതന്ത്ര അംഗവും രണ്ട് ജനതാദള്‍ അംഗങ്ങളും ഉള്‍പ്പെടെ 15 അംഗങ്ങള്‍ ഒപ്പിട്ട് നല്കിയ അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ജനതാദള്‍ (യുണൈറ്റഡ്) രണ്ടംഗങ്ങള്‍ക്ക് വിപ്പ് നല്കി. യു.ഡി.എഫിന്റെ ഭാഗമായിരിക്കെ കൗണ്‍സിലര്‍മാരായ ബിന്ദു ജോസ്, ഡി.രാജന് എന്നിവര്‍ക്കാണ് ജനതാദള്‍ (യുണൈറ്റഡ് ) സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് എ.എസ് രാധാകൃഷ്ണന് വിപ്പ് നല്‍കിയതായി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. നിലവിലുള്ള രണ്ടംഗങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ വിപ്പ് നല്‍കിയതായി കേട്ടു വെന്നും അദ്ദേഹം അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലന്നും കൂലിക്കാരോ വ്യാജന്മാരോ അദ്ദേഹത്തിന്റെ പേരില്‍ വിപ്പ് നല്‍കിയിട്ടുണ്ടങ്കില്‍ അത് നിയമകുരുക്കിലേക്ക് നീങ്ങുമെന്നും ഇവര്‍ പറഞ്ഞു. ജെ.ഡി.യു. അംഗങ്ങള്‍ക്ക് ചിഹ്നം നല്‍കുന്നതിനും വിപ്പ് നല്‍കുന്നതിനും അതത് കാലത്തെ സംസ്ഥാന പ്രസിഡണ്ടുമാര്‍ക്കാണ് അധികാരം .തെരഞ്ഞെടുപ്പ് കമ്മീഷന് ജനതാദള്‍ യു എന്ന പേരും കൊടിയും അമ്പ് ചിഹ്നവും ഓഫീസുകളും അനുവദിച്ച് നല്‍കിയത് നിതീഷ് കുമാര്‍ പ്രസിഡണ്ടായ പാര്‍ട്ടിക്കാണ്.
കുറ്റകരമാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ ചിലയിടങ്ങില്‍ തങ്ങളുടെ കൊടിയും ചിഹ്നവും ഉപയോഗിക്കുന്നുണ്ട്. ശരത് യാദവ് ഇത് ഉപയോഗിക്കാനാവാത്തതിനെ തുടര്‍ന്ന് പുതിയ പേരും കൊടിയും ചിഹ്നവും അനുവദിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ജനതാദള്‍ യു. എന്ന പേരും അതിന്റെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വവും രാജിവെക്കേണ്ടി വന്ന വീരേന്ദ്രകുമാര്‍ ഈ കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്കി എന്നത് രാഷ്ട്രീയ ബോധമുള്ളവര്‍ വിശ്വസിക്കില്ലന്നും ഭാരവാഹികള്‍ പറഞ്ഞു.
ഡല്‍ഹി ഹൈകോടതിയില്‍ ഇന്നുവരെ ഒരു കേസും നിലവിലില്ല. ഒരു വിധിയും ഉണ്ടായിട്ടില്ല. ഉണ്ടങ്കില്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ വിധി പകര്‍പ്പ് ഹാജരാക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ചിലരുടെ ഗൂഢ നീക്കത്തിനെതിരെ ജനങ്ങളും രാഷ്ട്രീയ ബോധമുള്ളവരും ജാഗ്രത പാലിക്കണമെന്ന് ഇവര്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരായ ബിന്ദു ജോസ് , ഡി .രാജന് എന്നിവര്‍ക്ക് തപാല്‍ വഴി അയച്ച വിപ്പ് കൈപ്പറ്റാത്തതിനാല്‍ അവരുടെ വീടുകളില്‍ വിപ്പ് പതിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് എ.എസ് രാധാകൃഷ്ണന് , സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജയകുമാര്‍ എഴുത്തുപളളി, സുധീര്‍ .ജി. കൊല്ലാറ , കല്‍പ്പറ്റ മുനിസിപ്പല്‍ പ്രസിഡണ്ട് മാടായി ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍