കാട്ടുതീ പ്രതിരോധ ബോധവത്ക്കരണവും ചെമ്പ്ര വെളളരിമല സംരക്ഷണ സദസ്സും
വയനാട്ടിലെങ്ങും കാട്ടുതീ വന്‍ഭീഷണിയായി ഉയര്‍ന്ന് വന്നതിനെ തുടര്‍ന്ന് ചെമ്പ്ര വെളളരിമല സംരക്ഷണ സദസ്സും ചെമ്പ്ര മലയുടെ പരിസരങ്ങളിലും മേപ്പാടിയിലും ബോധവത്ക്കരണപരിപാടിയും മാര്‍ച്ച് 3,4 തീയതികളില്‍ നടത്താന്‍ വിവിധ പരിസ്ഥിതി സംഘടനകളും വനം വകുപ്പും തീരുമാനിച്ചു.ശനിയാഴ്ച വൈകുന്നേരം 4.30ന് ജില്ലാകളക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് ന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സംരക്ഷണ സദസ്സ് സി.കെ ശശീന്ദ്രന് എം.എല്‍.എ, ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി, ജില്ലാ പോലീസ് മേധാവി അരുള്‍ ആര്.ബി.കൃഷ്ണ, മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് സഹദ്, എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ജനപ്രതിനിധികള്‍, വിവിധ രാഷ്ടീയ സംഘടന നേതാക്കള്‍, വിദ്യാര്‍ഥികള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
ഞായറാഴ്ച കാലത്ത് 8 മണിമുതല്‍ വൈകീട്ട് 4 മണിവരെ മേപ്പാടി പോളിടെക്നിക്, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും, സഞ്ചാരി കൂട്ടായ്മയിലെ അംഗങ്ങളും കാട്ടുതീ പ്രതിരോധ ലഘുലേഖകളുമായി ചെമ്പ്ര പരിസരങ്ങളില്‍ ബോധവല്‍ക്കരണ പ്രചാരണം നടത്തും
പശ്ചിമഘട്ട മലനിരകളിലെ തന്നെ ഉത്തുംഗമായ പര്‍വ്വതശിഖരങ്ങളില്‍ ഒന്നാണ് ചെമ്പ്രമല. വയനാടിന്റെ കാലാവസ്ഥയിലും ജലസുരക്ഷയിലും കാര്‍ഷിക സൗഭാഗ്യത്തിലും ഈ ഗിരിനിരകള്‍ക്ക് അദ്വിതീയസ്ഥാനമുണ്ട്. കബനി നദിയുടെയും ചാലിയാറിന്റെയും പ്രഭവകേന്ദ്രം ചെമ്പ്ര മലനിരകളിലെ ചോലവന-പുല്‍പ്പരപ്പ് ആവാസ്യവ്യസ്ഥയാണ്. അനേക ലക്ഷം വര്‍ഷത്തെ പരിണാമത്തില്‍ രൂപം കൊണ്ട ഈ ആവാസ വ്യവസ്ഥ ഭൂമിയില്‍ മറ്റൊരിടത്തും കാണാത്ത സസ്യ-ജന്തുജാലങ്ങളുടെ ആവാസസ്ഥാനം കൂടിയാണ്.
ചെമ്പ്രമലനിരകള് നിരവധി വര്‍ഷങ്ങളായി വേനല്‍ കാലത്ത് കത്തിക്കൊണ്ടിരിക്കുന്നത് വയനാട്ടില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കത്തിത്തുറക്കുന്ന ചെങ്കുത്തായ മലകള്‍ മേല്‍ മണ്ണ് ഇളകി ഒലിച്ച് പാറക്കൂമ്പാരവും മണല്ക്കുനയുമായി മാറും. പിന്നെ മരുഭൂമിയാകാന്‍ കാലതാമസ്സമുണ്ടാകില്ല. ഇത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണമെന്നും കാട്ടുതീയണക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാനുമാണ് ചെമ്പ്ര സംരക്ഷണ സദസ്സും ബോധവത്ക്കരണപരിപാടിയും
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്, വൈല്‍ഡ്ലൈഫ്, കണ്‍സര്‍വേഷന്‍ സൊസൈറ്റി, വയനാട് പ്രകൃതി സംരക്ഷണ സമിതി, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍