ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരവിജയികളെ സംഘാടകര്‍ അപമാനിച്ചതായി പരാതി; വിജയികള്‍ക്ക് നല്‍കിയത് ചിതലരിച്ചതും, പഴകിയതുമായ മൊമന്റോകള്‍
മാനന്തവാടി:ഫെബ്രുവരി 18ന് മാനന്തവാടി ഗോള്‍ഡന്‍ ജിംനേഷ്യത്തില്‍ വെച്ച് നടത്തിയ വയനാട് ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് പഴകിയതും, ചിതലരിച്ചതുമായ മൊമന്റോകള്‍ നല്കി അപമാനിച്ചതായി പരാതി. ഗോള്‍ഡന്‍ ജിം നടത്തിപ്പുകാരനായ ശ്രീജിത്തെന്ന അദ്ധ്യാപകനാണ് തന്റെ പേരും അഡ്രസും രേഖപ്പെടുത്തിയ പഴകിയ മൊമന്റോകള്‍ വിജയികള്‍ക്ക് നല്‍കിയിരിക്കുന്നത്. മത്സരത്തിലെ ബെസ്റ്റ് ലിഫറ്ററായി തെരഞ്ഞെടുത്ത മുഹമ്മദ് അമലാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
62 കിലോഗ്രാം വിഭാഗത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കാറ്റഗറിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബെസ്റ്റ് ലിഫ്റ്ററായ അമലിന് കിട്ടിയിരിക്കുന്ന മൊമന്റോയുടെ സ്ഥിതി അതീവ ദയനീയമാണ്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചതും, ചിതലരിച്ചതുമായ ഫ്രെയിമില്‍ പുതിയ സ്റ്റിക്കര്‍ പതിച്ചാണ് ജേതാവിനുള്ള മൊമന്റോ സംഘാടകര്‍ നല്‍കിയിരിക്കുന്നത്.
സ്വകാര്യകോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അസി.പ്രൊഫസര്‍ ആര് ശ്രീജിത്താണ് തന്റെ പേരിലുള്ള സ്റ്റിക്കറൊട്ടിച്ച് പഴയ മൊമന്റോകള്‍ വിജയികള്‍ക്ക് നല്‍കിയിരിക്കുന്നത്. ശ്രീജിത്താണ് ഗോള്‍ഡന്‍ ജിം ഇപ്പോള്‍ നടത്തുന്നത്. ഒരു മത്സരത്തിന്റെ ഒരു കാറ്റഗറിയില്‍ പങ്കെടുക്കാനായി മത്സരാര്‍ത്ഥി 100 രൂപയാണ് നല്‍കേണ്ടത്. അമല്‍ മൂന്ന് കാറ്റഗറികളിലായി 300 രൂപ രജിസ്ട്രേഷന് ഫീസ് നല്‍കിയാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ മൂന്നിലും വിജയിച്ച അമലിന് ലഭിച്ച മൊമന്റോയാകട്ടെ വെറും പത്ത് രൂപയുടെ പോലും മൂല്യമില്ലാത്തതാണ്. മാസങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് തനിക്ക് ചാമ്പ്യന്‍പട്ടം ലഭിച്ചതെന്നും എന്നാല്‍ ഇത്തരത്തിലുള്ള ഒരു മൊമന്റോ നല്‍കുക വഴി തന്നെ പോലുള്ള കായികതാരങ്ങളെ അവഹേളിക്കുകയാണ് സംഘാടകര്‍ ചെയ്തതെന്നും അമല്‍ പറയുന്നു. അമലിനോടൊപ്പം വിജയികളായ അനസ് എന്ന മത്സരാര്‍ത്ഥിക്കും സമാന അനുഭവമുണ്ടായതായി പറയുന്നു.
സംഭവത്തെ കുറിച്ച് നടത്തിപ്പുകാരോട് ആരാഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ മത്സരമായതിനാല്‍ ഒരുക്കങ്ങളില്‍ പാകപ്പിഴകള്‍ വന്നതായും, വിജയികള്‍ക്ക് എത്രയും പെട്ടെന്ന് പുതിയ മൊമന്റോകള്‍ വാങ്ങി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍