ലക്ഷ്യം വേള്‍ഡ് റെക്കോര്‍ഡ്: ആയിരം പേര് പങ്കെടുക്കുന്ന ബഡുക നൃത്താവിഷ്കാരം നാളെ (ഫെബ്രുവരി 23)
താളൂര്‍: ഭിന്ന സംസ്കാരങ്ങളുടെ കളിതൊട്ടില്‍ നാളെ(ഫെബ്രുവരി 23) ആയിരം നര്‍ത്തകരുടെ പാദസ്പര്‍ശം കൊണ്ടു അനുഗ്രഹീതമാവും. മലയാളിതമിഴ് ജനവിഭാഗങ്ങള്‍ ഇഴുകിച്ചേര്‍ന്ന് അധിവസിക്കുന്ന താളൂരിലെ നീലഗിരി കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് ക്യാംപസിലാണ് ബഡുക നൃത്താവിഷ്കാരം അരങ്ങേറുന്നത്. കോളജിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന നീലഗിരി എജ്യുഎക്സ്പോ 2018ന്റെ ഭാഗമായാണ്, എലൈറ്റ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പുതു ചരിത്രത്തിന് വേദിയൊരുങ്ങിയത്. തമിഴ്നാട്ടിലെ പ്രധാന ന്യൂനപക്ഷ വിഭാഗമായ ബഡുക സമുദായത്തിന്റെ ആഘോഷങ്ങളിലും ആചാരങ്ങളിലും പ്രധാന സ്ഥാനമാണ് ബഡുക നൃത്തത്തിനുള്ളത്. സ്വന്തമായി ലിപി ഇല്ലാത്ത കന്നഡവും തമിഴും കലര്‍ന്ന ഭാഷയാണ് ഇവരുടേത്. തങ്ങളുടെ സാംസ്കാരിക മൂല്യങ്ങളോട് ഇവര്‍ പുലര്‍ത്തുന്ന പ്രതിബന്ധത ഇന്നും ഇതര മൂഹത്തില്‍ കാണാന്‍ കഴിയാത്തതാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഉല്‍സവത്തിന് ലോകത്തെവിടെ ആയിരുന്നാലും പങ്കെടുത്തേ മതിയാകൂ. വെള്ള വസ്ത്രം ധരിച്ച സ്ത്രീയും പുരുഷനും പ്രായഭേദമന്യേ പാട്ടും നൃത്തവും ഭക്ഷണവുമായി കോവിലില്‍ ഒത്തുകൂടും. വിവാഹ സമ്മാനമായി കൊടുക്കുന്നത് അവര എന്ന സ്വയം ഉല്പാദിപ്പിക്കുന്ന ബീന്‍സ് ആണ്. വിശേഷ ദിവസങ്ങളിലും ഇതാണ് മുഖ്യ ആഹാരം. വിവാഹ മോചനം, പ്രേമ വിവാഹം, പുനര്‍വിവാഹം ഒന്നും അനുവദനീയമല്ല. മിശ്രവിവാഹം നടന്നാല്‍ ഊരുവിലക്ക് നിശ്ചയം. മരണാനന്തര ചടങ്ങുകള്‍ക്കുമുണ്ട് പ്രത്യേകത. ഒരു മരണം നടന്നാല്‍ സമീപഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ വരണം. വരുന്നവര്‍ക്ക് സദ്യകൊടുത്ത ശേഷം മാത്രമേ മരണവീട്ടില്‍ പ്രവേശനമുള്ളൂ. പിന്നെ തനതു നൃത്തം. പ്രായഭേദമന്യേ സ്ത്രീയും പുരുഷനും മൃതശരീരത്തിനു മുന്നില്‍ സന്തോഷാരവങ്ങളോടെ പ്രിയപ്പെട്ടവര്‍ക്ക് കണ്ണീര് ഇല്ലാത്ത യാത്രയയപ്പ് നല്‍കും. പരിഷ്കൃതരായി ജീവിക്കുമ്പോഴും ഒരു കണിക പോലും ഗോത്രാചാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇവര്‍ ഒരുക്കമല്ല. ഹട്ടികളില് ആരു ചെന്നാലും ഭക്ഷണം വിളമ്പി സല്ക്കരിക്കും. ഇങ്ങനെ ഭാഷാ അതിരുകള്‍ക്കപ്പുറത്ത് നിഷ്കളങ്ക സ്നേഹത്തെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ബഡുക നൃത്താവിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 10ന് ചെന്നൈ അണ്ണായൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്സ്ലറും യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന് അംഗവുമായ പ്രൊഫ. ഇ ബാലഗുരുസ്വാമി ഉദ്ഘാടനം നിര്‍വ്വഹിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍