നടവയല്‍ മേഖലയില്‍ മോഷണ പരമ്പര; നടവയല്‍, കായക്കുന്ന് പ്രദേശങ്ങളിലാണ് മോഷണം; പനമരം പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ഇന്നലെ രാത്രിയിലാണ് നടവയല്‍ മേഖലയില്‍ മോഷണ പരമ്പര അരങ്ങേറിയത്. പള്ളികളിലും നടവയലിലെ കച്ചവട സ്ഥാപാനങ്ങളിലും പലസമയങ്ങളിലായി കയറിയ മോഷ്ടാക്കള്‍ ഇരുചക്ര വാഹനമടക്കമുള്ള വസ്തുവകകള്‍ മോഷ്ടിച്ചു. എന്നാല്‍ മോഷ്ടിച്ച ബൈക്ക് പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പനമരം, കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധികളിലെ വിവിധയിടങ്ങളിലായി നടന്ന മോഷണത്തില്‍ ആയിരക്കണക്കിന് രൂപയുടെ നഷ്ടമുള്ളതായാണ് റിപ്പോര്‍ട്ട്.നടവയല്‍ ഹോളിക്രോസ് പള്ളിയിലെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് ഭണ്ഡാരങ്ങള്‍ തകര്‍ത്തതായി പരാതിയുണ്ട്.. കായക്കുന്ന് ലാസലൈറ്റ് ആശ്രമത്തിലെ ഭണ്ഡാരം, പനമരം മാത്തൂര്‍വയലിലെ പാദ്രേ പിയോ പള്ളിയിലെ ഭണ്ഡാരം എന്നിവയും തകര്‍ത്തു. ഭണ്ഡാരത്തില് എല്ലാത്തിലും കൂടി പതിനായിരത്തിലേറെ രൂപ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. നടവയലിലെ ഒരു ഫാന്‍സി കടയില്‍ കയറി കഴിഞ്ഞ ദിവസത്തെ കളക്ഷന്‍ പണവും, മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതായി പരാതിയുണ്ട്. നടവയല്‍ സെന്റ് തോമസ് ഹൈസ്കൂളിന്റെ ഓഫീസ് റൂമിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്. മേശയിലേയും അലമാരയിലേയും ഫയലുകള്‍ വാരിവലിച്ചിട്ടു. നടവയല്‍ ടൗണിലെ കോഴിക്കട, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടു പോയി. പനമരം, കേണിച്ചിറ പൊലീസുകളാണ് കേസ് അന്വേഷിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍