ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ശ്വാസം ലഭിക്കാത്തത് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്
കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ് ; കല്‍പ്പറ്റ ഡിവൈഎസ് പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു
കഴിഞ്ഞ ദിവസം പനമരം ചെറുകാട്ടൂര്‍ കേളോക്കടവ് പാടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് ശശി (26) യുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. കഴുത്ത് മുറുകി ശ്വാസം കിട്ടാതെ വന്നതാണ് മരണകാരണമെന്ന് ഫോറന്‍സിക് സര്ജന് പോലീസിനെ അറിയിച്ചു. തൂങ്ങി മരിക്കാനുള്ള സംവിധാനങ്ങള്‍ മൃതദേഹം കണ്ടെത്തിയ പരിസരത്ത് ഇല്ലാത്തതിനാല്‍ കൊലപാതക സാധ്യതയും പരിഗണിക്കുന്നതായി പോലീസ്.
വയലിനോട് ചേര്‍ന്ന് കരയിലാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ചോ, ഹൃദയസ്തംഭനമോ മരണകാരണമല്ലെന്ന് പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. സമീപത്ത് മരങ്ങളോ മറ്റോ ഇല്ലാത്തിതിനാല്‍ തൂങ്ങിമരണത്തിനുള്ള സാധ്യതയും കുറവാണ്. പക്ഷേ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം കഴുത്ത് ഞെരിഞ്ഞ് ശ്വാസം ലഭിക്കാതെ വന്നതാണ് മരണകാരണമെന്നാണ്. അതിനാല്‍ തന്നെ ബാഹ്യമായ ഇടപെടല്‍ ശശിയുടെ മരണത്തിലേക്ക് നയിക്കുന്നതിനിടെയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍ബി കൃഷ്ണ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. ശശി സ്വയം തൂങ്ങി മരിക്കാനും, മറ്റൊരാള്‍ കഴുത്ത് ഞെരിച്ച് ശശിയെ കൊലപ്പെടുത്താനും സാധ്യതകള്‍ ഉണ്ട്. ശശി സ്വയം തൂങ്ങിമരിച്ചതാണെങ്കില്‍ സമീപത്ത് മരങ്ങളൊന്നുമില്ലാത്തത് പോലീസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ യുവാവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളുമായി ബന്ധപ്പെട്ട് ബന്ധുക്കളടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരുന്നുണ്ട്. സംഭവത്തിന്റെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള പോലീസ് ഫോറന്‍സിക് സര്ജന് രണ്ടു ദിവസത്തിനുള്ളില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ പനമരം എസ്ഐ സഖറിയയും സംഘവും അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍