വയനാട് പൊള്ളാന്‍ തുടങ്ങി..!
സൂര്യാഘാതത്തിനുള്ള സാദ്ധ്യത മുന്നിര്ത്തികടുംവെയിലില് ജോലിയെടുക്കുന്നവര്‍ ശ്രദ്ധിക്കുക;സൂര്യതാപത്തെ തുടര്‍ന്ന് കാട്ടിക്കുളത്ത് തൊഴിലുറപ്പ് തൊഴിലാളിക്ക് നിസാരമായ പൊള്ളലേറ്റു
ജില്ലയില്‍ വെയിലിന് കാഠിന്യം കൂടിയതോടെ തുറസായ സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ തൊഴിലുറപ്പ് പണിയെടുക്കുകയായിരുന്ന ചിന്നമ്മ (65) യ്ക്ക് സൂര്യതാപമേറ്റതിനെ തുടര്‍ന്ന് മുഖത്തും കൈകളിലും ചെറിയ രീതിയില്‍ പൊള്ളലേറ്റതോടെയാണ് ഇവിടെയുള്ള തൊഴിലാളികള്‍ ആശങ്കയിലായത്.
കാട്ടിക്കുളം എടക്കോട് വനമേഖലയിലെ തേക്കിന് തോട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ട്രഞ്ച് നിര്മ്മാണത്തിനിടയ്ക്കാണ് ചിന്നമ്മയ്ക്ക് സൂര്യതാപമേറ്റത്. ഇതിനെ തുടര്‍ന്ന് ചിന്നമ്മയുടെ മുഖത്ത് കണ്ണിന്റെ പരിസരത്തും, കൈകളിലും ചെറുതായി പൊള്ളലേല്‍ക്കുകയും കരുവാളിക്കുകയും ചെയ്തിരുന്നു. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഇന്നലെ വേദനയും, അസ്വസ്ഥതയും കൂടിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചിന്നമ്മ ചികിത്സ തേടി. കടുത്ത വെയിലില്‍ തേക്കിന് തോട്ടത്തിലാണ് ഇവര്‍ പണിയെടുക്കുന്നത്. ചോല പോലുമില്ലാത്ത സ്ഥലമായതിനാല്‍ ചുട്ടുപൊള്ളുന്ന വെയില് നേരിട്ട് ശരീരത്തിലേക്ക് ഏല്ക്കുകയാണ് ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയുമാണെന്ന് തൊഴിലാളികള്‍ പറയുന്നു.
വേനല്‍ കനത്ത പഞ്ചാത്തലത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ ഇക്കാര്യത്തില്‍ എടുക്കുന്നത് നല്ലതായിരിക്കുമെന്ന് ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഡോ. ജെറി ജെറോഡ് നിര്‍ദ്ദശിക്കുന്നു. പരമാവധി നേരിട്ട് സൂര്യ താപമേല്‍ക്കുന്ന സ്ഥലത്തുള്ള ജോലികള്‍ നട്ടുച്ച നേരങ്ങളില്‍ ഒഴിവാക്കാനും, കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കി ശരീരം പരമാവധി മൂടത്തക്ക വിധത്തിലുള്ള വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും, ഇടവിട്ട് ഇടവിട്ട് ധാരാളം വെള്ളം കുടിക്കാനും അദ്ധേഹം നിര്‍ദ്ദേശിക്കുന്നു.
സൂര്യാഘാതം : ശ്രദ്ധിക്കേണ്ട വസ്തുതകള്‍
30 ഡിഗ്രിക്ക് മുകളില്‍ താപനില ഉയരുമ്പോള്‍ തന്നെ സൂര്യാഘാതത്തിനുള്ള സാദ്ധ്യത തെളിയും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് വര്‍ദ്ധിക്കാനുള്ള സാധ്യതയുള്ളതായി പറയുന്നുണ്ട്. അതിനാല്‍ സൂര്യാഘാതത്തിനുള്ള സാദ്ധ്യത മുന്‍ വര്‍ഷത്തേക്കാള്‍ വളരെ കൂടുതലാണ്.
ലക്ഷണങ്ങള്‍;
സൂര്യാഘാതം ഏല്‍ക്കുന്നവരുടെ ത്വക്കിന് ചുവപ്പ് നിറവും വേദനയും അനുഭവപ്പെടും. ചിലപ്പോള്‍ പൊള്ളലേറ്റ് ത്വക്ക് അടര്‍ന്നുപോകും. ശരീരത്തില്‍ കുമിളകള്‍ രൂപപ്പെടുന്നതും സാധാരണമാണ്. വിയര്‍ക്കാതിരിക്കുക, തലകറക്കം, ശരീരോഷ്മാവ് ക്രമാതീതമായി വര്‍ദ്ധിക്കുക, അകാരണമായ ഉത്കണ്ഠ എന്നിവയുണ്ടാകും. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ബോധക്ഷയമുണ്ടാകാനും തുടര്‍ന്ന് മരണം സംഭവിക്കാനോ സ്ഥിരമായ വൈകല്യങ്ങള്‍ ഉണ്ടാകാനോ ഇടയുണ്ടെന്നും അരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.കനത്ത വെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, പ്രമേഹ രോഗികള്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍ എന്നിവരില്‍ ഉയര്‍ന്ന താപനില ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്. പ്രായമേറിയവരെയാണ് സൂര്യതാപം ഏറ്റവും വേഗത്തില്‍ കടന്നാക്രമിക്കുക.
പ്രതിരോധം:
ഓരോ മണിക്കൂര്‍ ഇടവിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണ് സൂര്യാഘാതത്തില്‍ നിന്നു രക്ഷ നേടുന്നതിനുള്ള പ്രധാന വഴി. അന്തരീക്ഷ ഊഷ്മാവ് ഏറ്റവുമധികം വര്‍ദ്ധിക്കുന്ന ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്നരവരെ സൂര്യ രശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. അമിത ഭക്ഷണം, മദ്യപാനം, താപനിലയ്ക്ക് യോജിക്കാത്ത വസ്ത്രങ്ങള്‍ എന്നിവയും സൂര്യാഘാതത്തിന് ഇടവരുത്തും. കന്നുകാലികള്‍ക്കും സൂര്യാഘതം എല്ക്കാന് ഇടയുള്ളതിനാല്‍ ഇവയെ ദീര്‍ഘ നേരം വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍