നാട്ടുരുചികളുടെ കലവറയൊരുക്കി മാനന്തവാടി ബി.എഡ് സെന്ററിലെ ഭക്ഷ്യ മേള.
പച്ച പറങ്കി,താളും തകരയും,ഊട്ടുപുര,ഗണേശേട്ടന്റെ പീടയ, കുളുത്ത്, ചായക്കട എന്നിങ്ങനെ ആറ് സ്റ്റാളുകളിലായി മുന്നൂറോളം നാട്ടു വിഭവങ്ങളൊരുക്കി കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസിലെ ബി. എഡ് സെന്ററിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍. പാവക്ക, മുളക്, ചുണ്ടങ്ങ കൊണ്ടാട്ടങ്ങള്‍, വിവിധ തരം ചമ്മന്തികള്‍, അച്ചാറുകള്‍, തോരനുകള്‍, മത്തന്‍ വരകിയത്, അരി പുട്ട്, ഗോതമ്പ് പുട്ട്, കപ്പ, കാച്ചില്, ചേമ്പ് പുഴുക്കുകള്‍, തൊറ മാങ്ങ, എടെന അപ്പം, മീന്‍ ചുട്ടത്, മണി തക്കാളി അച്ചാര്‍, പുളിയിഞ്ചി, മത്തന്‍ വടക്, കപ്പ പപ്പടം, ചക്ക പപ്പടം, കൊഴുക്കട്ട, ചക്ക പുഴുക്ക്, ചക്കക്കുരു തോരന്‍, പിടിയും കോഴിക്കറിയും, പോത്ത് വരട്ടിയത്, ബോട്ടി വരട്ട്, കൂര്‍ക്ക, മുളയരി കഞ്ഞി, മുളയരി പായസം, ഇലുമ്പന്‍ പുളി അച്ചാര്‍, വാഴച്ചുണ്ട് തോരന്‍ എന്നിങ്ങനെ നാവില്‍ കൊതിയൂറുന്ന, വായില്‍ കപ്പലോടിക്കുന്ന മുന്നൂറോളം വിഭവങ്ങളാണ് പ്രദര്‍ശന സ്റ്റാളുകളില്‍ ഇടം പിടിച്ചത്. അധ്യാപക വിദ്യാര്‍ഥികള്‍ സ്വയം ഉണ്ടാക്കിയതും വീടുകളില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്നതുമായിരുന്നു വിഭവങ്ങള്‍. മെടഞ്ഞ ഓലകള്‍ കൊണ്ട് സജ്ജീകരിച്ച ചായക്കട, അവതരണത്തിലും, വിഭവങ്ങളുടെ എണ്ണത്തിലും, രുചി വൈവിധ്യത്തിലും പ്രത്യേകം ശ്രദ്ധ നേടി. പഴയ കാലത്തെ നാട്ടിന് പുറങ്ങളിലെ ചായക്കടകളുടെ പ്രതീതി ജനിപ്പിക്കാനും ഈ സ്റ്റാളിന് സാധിച്ചു. ബി എഡ് സെന്ററിലെ ഫോക് ലോര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകമാകുന്ന വര്‍ത്തമാന കാലത്ത് ഭക്ഷണ ശീലങ്ങളില്‍ പഴമയിലേക്ക് തിരിച്ചു പോകേണ്ടത് കാലഘട്ടത്തിന്റെയും മാനവ സമൂഹത്തിന്റെയും അനിവാര്യതയാണെന്ന് ആഹ്വാനം ചെയ്യുകയാണ് ഭാവിയിലെ അധ്യാപക സമൂഹം ഒരുക്കിയ ഭക്ഷ്യ മേള.ഫോക് ലോര്‍ പ്രമേയമായി വരുന്ന നൂറോളം പുസ്തകങ്ങളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന് ഉദ്ഘാടനം ചെയ്തു. കോഴ്സ് ഡയറക്ടര്‍ സജിത്ത് എ അധ്യക്ഷനായിരുന്നു. നജ്മുദ്ധീന്‍ മൂടംബത്ത്, നിഷ റോസ്ബിന്‍ കെ എ എന്നിവര്‍ സംസാരിച്ചു. അഞ്ജു തോമസ് സ്വാഗതവും നിതിന്‍ ആര് കെ നന്ദിയും പറഞ്ഞു. ഗണേഷ് കുമാര്‍ സി എച്ച്, ദീപ്തിമോള്‍ എം, അഖില കെ എം, ലീല എം, ലിജിത്ത് കെ, അഞ്ജു ബാബു, അശ്വതി കെ സി, ക്രിസ്റ്റീന സാം എ, അമല്‍ ബെന്നി, അഷ്കര്‍ വി, മിഥുലാജ് ബി കെ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍