നല്ലത് നാടറിയട്ടെ..! ഇനി സിടി സ്കാനിങ്ങിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട കാര്യമില്ല..! ജില്ലാശുപത്രിയില്‍ 24 മണിക്കൂര്‍ സിടി സ്കാന്‍ ലഭ്യാമായി തുടങ്ങി
മാനന്തവാടി:വയനാട് ജില്ലാശുപത്രിയില്‍ ഇനി മുതല്‍ 24 മണിക്കൂറും സിടി സ്കാന്‍ സൗകര്യം ലഭ്യമാകും. തലയ്ക്ക് പരുക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ സ്കാനിംഗ് ലഭ്യമാക്കാനുള്ള സൗകര്യം കഴിഞ്ഞദിവസംമുതല്‍ ജില്ലാശുപത്രിയില്‍ ആരംഭിച്ചു. നിലവില്‍ സിടി സ്കാനിംഗിനായി കല്‍പ്പറ്റയിലേയും മറ്റും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിന് ഇതോടെ മാറ്റം വന്നിരിക്കുകയാണ്. എച്ച്.എം.സി യുടെ നേതൃത്വത്തില്‍ പുതിയ റേഡിയോ ഗ്രാഫറെ നിയമിച്ചുകൊണ്ടാണ് സ്കാനിംഗ് സൗകര്യം 24 മണിക്കൂറാക്കിയിരിക്കുന്നത്.
ജില്ലാശുപത്രിയിലെ റേഡിയോളജി യുണിറ്റിനാണ് സിടി സ്കാനിംഗിനെ ചുമതല. ജില്ലാപഞ്ചായത്ത് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി പുതുതായി ഒരു റേഡിയോളജിസറ്റിനെ കൂടി നിയമിച്ചുകൊണ്ടാണ് സിടി സ്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. മൂന്ന് ഷിഫ്റ്റുകളിലായാണ് 24 മണിക്കൂര്‍ സ്കാനിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രിയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ തലയ്ക്ക സ്കാന്‍ ചെയ്യേണ്ടിവരുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ രോഗിയെ സ്കാനിംഗിന് വിധേയമാക്കുകയും സ്കാനിംഗ് റിസല്‍ട്ട് ഓണ്‍ലൈനായി എച്ച്.എല്‍.എല്‍ (ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ്) ന്റെ മെഡിക്കല്‍ വിങ്ങിന് അയച്ചുനല്‍കുകയും ചെയ്യും. അവിടെയുള്ള വിദഗ്ധ ഡോക്ടര്‍ റിസല്‍ട്ട് പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി അരമണിക്കൂറിനുള്ളില്‍ ഓണ്‍ലനായി തിരികെ ജില്ലാശുപത്രിയിലേക്ക് അയച്ചു നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വളരെ വേഗംതന്നെ രോഗിക്ക് ചികിത്സ നല്കാന് കഴിയും. സ്കാനിംഗിന് ശേഷം ഉടന്‍തന്നെ ജില്ലാശുപത്രി ഡോക്ടര്‍മാര്‍ക്ക് പ്രാഥമിക ചികിത്സ ആരംഭിക്കാവുന്നതാണെങ്കിലും കൂടുതല്‍ വിദഗ്ധ അഭിപ്രായം ലഭ്യമാകേണ്ട സാഹചര്യത്തില്‍ മാത്രമായിരിക്കും സ്കാനിംഗ് റിസല്‍ട്ട് ഓണ്‍ലൈനായി അയക്കേണ്ടി വരികയുള്ളൂ എന്നതും ഇതിന്റെ പ്രത്യേകതയാണ്.
നിലവില്‍ തലക്ക് പരുക്കേറ്റ് വരുന്ന രോഗികളെ സ്കാനിംഗിനായി കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രികളിലേക്കാണ് കൊണ്ടുപോകുന്നത്. പിന്നീട് റിപ്പോര്‍ട്ട ലഭിച്ച ശേഷം തിരികെ ജില്ലാശുപത്രിയില്‍ വരികയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റഫര്‍ ചെയ്യണോ, അതോ ജില്ലാശുപത്രിയില്‍ നിന്നുതന്നെ ചികിത്സ നല്‍കണോയെന്ന് തീരുമാനിക്കുകയുമാണ് ചെയ്ത് വരുന്നത്. ഇത് രോഗിക്ക് ചികിത്സ ലഭ്യമാകുന്നത് മണിക്കൂറുകള്‍ വൈകുന്നതിന് കാരണമാക്കാറുണ്ട്. കൂടാതെ നിസാര പരുക്കാണെങ്കില്‍ ആംബുലന്‍സ് വാടകയും മറ്റുമായി രോഗിക്കും ബന്ധുക്കള്‍ക്കും സാമ്പത്തിക ബാധ്യതയും, സമയനഷ്ടവും വരുത്തിവെക്കുകയും ചെയ്യും. ഇത്തരം ദുരിതങ്ങള്‍ക്കാണ് ഇതോടെ അറുതി വന്നിരിക്കുന്നത്. അധികം താമസിയാതെ തന്നെ ജില്ലയിലെ ആദ്യത്തെ മാമ്മോഗ്രാം യൂണിറ്റും ജില്ലാശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കുമാരി, സൂപ്രണ്ട് ഡോ ജിതേഷ്, ഡോ സനല്‍, ഡോ ആദിഷ്, ഡോ രാജലക്ഷ്മി തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് സ്കാനിംഗ് സൗകര്യം 24 മണിക്കൂറാക്കി മാറ്റാന്‍ കഴിഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍